വൈക്കം : ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കു – എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സൗജന്യ നീന്തല്‍ പരിശീലകന്‍ സജി വാളശ്ശേരിയും ശിഷ്യന്മാരായ 6 വയസു മുതൽ 70 വയസുവരെയുള്ള 184 പേരും ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്കുള്ള 2.4 കിലോമീറ്റര്‍ നീന്തി. അരൂർ എം.എല്‍.എ ദലീമ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർലി കപ്രാശ്ശേരി, മെമ്പർ ഹരിക്കുട്ടന്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 7:45 ന് ഫ്ലാഗ് ഓഫ് ചെയ്ത നീന്തൽ 9:45 ന് വൈക്കം ബിച്ചിൽ ചെന്ന് കയറി. 90ഓളം സ്കൂൾ കുട്ടികളും 50ഓളം വനിതകളും ഉൾപ്പടെ 184 പേരാണ് നീന്തലില്‍ പങ്കെടുത്തത്. ഇവരെല്ലാവരും സജിയുടെ വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ്.
വൈക്കം മുനിസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈക്കം മുനിസിപ്പൽ വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ്, വാർഡ് കൗൺസിലർ റെജി പ്രദീപ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കല്‍, ഇടപ്പള്ളി കൗൺസിലർ അബ്ദുൾ ലത്തീഫ്, വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാര്‍, വൈക്കം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണി പി.ഡി, ആർട്ടിസ്റ്റ് റഹീം എന്നിവര്‍ ചേര്‍ന്നാണ് വൈക്കം ബിച്ചിൽ ഇവരെ സ്വീകരിച്ചത്. സജി വാളശ്ശേരിയെ വേമ്പനാട് സ്വിമ്മിംഗ് അക്കാദമിക്ക് വേണ്ടി ഷിഹാബ് കെ സൈനു ആദരിച്ചു. കഴിഞ്ഞ 17 വർഷമായി ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുകയാണ് സജി വാളശ്ശേരി.





























