ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്. വാട്ടർ കൂളറുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളിലാണ് ഇ കോളി സാന്നിധ്യം കണ്ടെത്തിയത്. റെയിൽവേ ശൗചാലയങ്ങളിലും വൃത്തിഹീനമായ അവസ്ഥ കണ്ടെത്തിയതായി സിഎജി റിപ്പോർട്ടിലുണ്ട്. ദക്ഷിണ റെയിൽവേയിൽ കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ സ്റ്റേഷനുകളിലാണ് ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈദരാബാദ്, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല, മധുപൂർ എന്നിവിടങ്ങളിലെ വാട്ടർ കൂളറിൽനിന്നുള്ള വെള്ളത്തിന്റെ സാമ്പിളിലും ഇ കോളി പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ചില വകഭേദങ്ങൾ ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാർ എന്നിവയ്ക്ക് കാരണമാകും.
എല്ലാ സോണുകളിലുമായി 512 നോൺ-സബർബൻ ഗ്രേഡ് സ്റ്റേഷനുകളിലായിരുന്നു പരിശോധന നടത്തിയിരുന്നത്. 2022-23 കാലയളവിൽ എട്ട് സോണുകളിലെ 49 സ്റ്റേഷനുകളിലെയും 2023-24 കാലയളവിൽ ഒമ്പത് സോണുകളിലെ 56 സ്റ്റേഷനുകളിലെയും പ്ലാറ്റ്‌ഫോമുകളിലെ ടാപ്പുകളിൽനിന്ന് ശേഖരിച്ചവയിലും ടോട്ടൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു. യാത്രക്കാർക്കായി കുടിവെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യമൊരുക്കുന്നതിനായി റെയിൽവേ ബോർഡ് വിവിധ മാർഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ടെന്നും ഈ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്നറിയാൻ ഓഡിറ്റ് നടത്തിയിട്ടുണ്ടെന്നും സിഎജി പറയുന്നു. തെരഞ്ഞെടുത്ത 512 സ്റ്റേഷനുകളിൽ 458 സ്റ്റേഷനുകളിലും ആവശ്യ സൗകര്യങ്ങൾ നൽകുന്നതിൽ കുറവുള്ളതായും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.





























