പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ പുനഃപരിശോധിക്കുന്നു. നിലവിൽ കേരളത്തിൽ ഡി-റിസർവ്ഡ് സൗകര്യമുള്ളത് 24 തീവണ്ടികളിൽ മാത്രം. ദക്ഷിണ റെയിൽവേയിൽ 30 തീവണ്ടികളിലും. തിരക്കില്ലാത്ത റൂട്ടുകളിൽ ഡി-റിസർവ്ഡ് കോച്ചുകളുടെ ഉപയോഗം നിലനിർത്തണോ എന്നതടക്കമാണ് പരിശോധിക്കുന്നത്. സാധാരണ കോച്ച് എൽ.എച്ച്.ബി.യിലേക്ക് മാറിയപ്പോൾ പല വണ്ടികളിലും കോച്ച്ഘടന മാറിയിരുന്നു. അതും റെയിൽവേ പരിശോധിക്കും. ഡിവിഷൻതലത്തിൽ ക്രോഡീകരിച്ച പട്ടിക ദക്ഷിണ റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിനാണ് നൽകേണ്ടത്.
അൺ റിസർവ്ഡ്-സീസൺ ടിക്കറ്റിൽ വൻ വർധനയുണ്ടായിട്ടും പുതിയ പട്ടികയിൽ കൂടുതൽ വണ്ടികളെ ഉൾപ്പെടുത്തുമെന്ന എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ രണ്ടു ഡിവിഷനുകൾ. 2023-ലെ പട്ടികയിലുള്ള ഡി-റിസർവ്ഡ് കോച്ചുകളാണ് ഇപ്പോഴും തുടരുന്നത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സംവരണം അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല. 2023-ൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി. കൂട്ടിയപ്പോൾ മലബാർ എക്‌സ്പ്രസിന് ഒരു ഡി-കോച്ച് നഷ്ടപ്പെട്ടു. അത് പുനഃസ്ഥാപിച്ചില്ല. ഉത്തര മലബാറിലെ രാവിലത്തെ യാത്രയെ ഇത് ബാധിച്ചു. മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റിൽ (12686) മംഗളൂരു-കണ്ണൂർ സെക്ഷനിൽ ഡി-റിസർവ്ഡ് കോച്ച് അനുവദിക്കണമെന്നതും പരിഗണിച്ചിട്ടില്ല.
കോഴിക്കോട്-ബെംഗളൂരു എക്സ്പ്രസിന് (16512) മൂന്ന് ഡി-റിസർവ്ഡ് കോച്ചുകൾ ഉണ്ട്. എന്നാൽ രാവിലെ ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വണ്ടിക്ക് ഈ സൗകര്യം ഇല്ല. ഷൊർണൂർ-മംഗളൂരു സെക്ഷനിലെ 307 കിലോമീറ്റർ റൂട്ടിൽ സംവരണ കോച്ച് റെയിൽവേ കൂട്ടാത്തതിൽ വൻ പ്രതിഷേധമുയർന്നിരുന്നു.































