മല്ലപ്പള്ളി : വാളക്കുഴി ഹരിത ഗ്രാമ ബോട്ടിൽ ബൂത്ത് നിറഞ്ഞുകവിഞ്ഞിട്ടും പാഴ്‌വസ്തുക്കൾ നീക്കാൻ നടപടിയില്ല. സമീപത്തായി കോവിഡ് കാലത്ത് കൈകൾ ശുചിയാക്കാൻ സ്ഥാപിച്ചടാപ്പും അനുബന്ധ ജല സംഭരണിയും കാടുകയറിയ നിലയിലാണ്. ജംങ്ഷനു സമീപം പാറക്കടവ് റോഡിലാണ് ഈ കാഴ്ച. തെരുവുകളിൽ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കുപ്പികൾ പൊതുനിരത്തിൽ വലിച്ചെറിയാതെ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനാണ് ഇത്തരത്തിൽ ബൂത്ത് സ്ഥാപിച്ചത്. എന്നാൽ ബൂത്തിനുള്ളിൽ കുപ്പികൾ മാത്രമല്ല പ്ലാസ്റ്റിക് സഞ്ചികളും ആക്രിസാധനങ്ങളും തള്ളി നിറച്ച നിലയിലാണ്.
ഇതിനു പുറത്തും മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. ഈ കൂട് സ്ഥാപിച്ചതല്ലാതെ ഇതുവരെയും ഇവിടെനിന്ന് പാഴ്‌വസ്തുക്കൾ നീക്കിയിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി. സമീപത്തെ ജലസംഭരണിയും ടാപ്പും നോക്കുകുത്തിയായിരിക്കുകയാണ്. ഇതിന് ചുറ്റും കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രവുമാണ്. ടാങ്കിനുള്ളിൽ കൂത്താടിയും കൊതുകുകളും പെരുകുന്നു. ബൂത്തിനുള്ളിലെ മാലിന്യങ്ങൾ നീക്കംചെയ്യണമെന്നും സംഭരണിയും സമീപവും ശുചീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.





























