ലഖ്നൗ: യുപി യിലെ ആഗ്രയിൽ സ്‌കൂളിൽ വൈകിയെത്തിയ അധ്യാപികയെ പ്രധാനധ്യാപിക ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്ത്. സീഗാന ഗ്രാമത്തിലെ ഒരു പ്രീ-സെക്കൻഡറി സ്‌കൂളിലാണ് പ്രിൻസിപ്പലും അധ്യാപികയും തമ്മിൽ കയ്യാങ്കളി നടന്നത്. പ്രിൻസിപ്പലായ ഗുഞ്ജൻ ചൗധരിയാണ് അധ്യാപികയെ മർദിച്ചത്. മർദനത്തിനിടെ തന്റെ വസ്ത്രങ്ങൾ പ്രിൻസിപ്പൽ വലിച്ചുകീറാൻ ശ്രമിച്ചതായും അധ്യാപിക ആരോപിച്ചു. വഴക്കിനിടെ ഇരുവരും തമ്മിൽ മോശമായ ഭാഷയാണ് ഉപയോഗിക്കുന്നത്. വഴക്ക് രൂക്ഷമായതോടെ പ്രിൻസിപ്പൽ അധ്യാപികയുടെ മുഖത്തടിച്ചു. തുടർന്ന് അധ്യാപികയുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു.ഇരുവരും തമ്മിലുള്ള വഴക്ക് തടയാനെത്തിയ അധ്യാപികയുടെ ഡ്രൈവറോടും പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
ഈ സംഭവം വീഡിയോയിൽ ചിത്രീകരിക്കുമെന്നും നിങ്ങൾ മോശമായാണ് പെരുമാറുന്നതെന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം. അധ്യാപികക്കെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതേസമയം,വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.



























