കൊച്ചി: കുംഭമേള വൈറൽ താരത്തിൻറെ ഭർത്താവ് മുഹമ്മദ് ഫര്‍മാന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഫര്‍മാന്‍റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നേരത്തെ നീട്ടിവച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. മധ്യപ്രദേശിലാണ് കേസിന്‍റെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക മുന്‍കൂര്‍ ജാമ്യാപേക്ഷ കേരളത്തിലെ ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു വാദം. ടാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസില്‍ ഇന്ന് ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് നിര്‍ണായകമാണ്.
മധ്യപ്രദേശ് പോലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും കേസ് റദ്ദാക്കണമെന്ന ആവശ്യവുമായും ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. അധികൃതർ വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും ഹർജിയിലുണ്ട്. സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്കെതിരെ നടക്കുന്ന ക്രിമിനൽ ഗൂഢാലോചനയെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് ദമ്പതികളുടെ ആവശ്യം.






























