സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ 31 കാരനായ സ്വിസ്-തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറെ സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തു. 28, 43, 52 വയസ്സ് പ്രായമുള്ള മൂന്ന് പുരുഷന്മാർക്കാണ് പരിക്കേറ്റത്. ഇതിൽ 52 കാരനായ വ്യക്തിക്ക് തുടയ്ക്ക് ഗുരുതരമായി കുത്തേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല. പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രചാരണങ്ങൾ നടത്തിയതിന് മുൻപ് നിയമനടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ ആക്രമണത്തിന്റെ പ്രേരണ തീവ്രവാദപരമാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് പ്രതിയെ മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ബുധനാഴ്ച ഇയാൾ സ്വയം അവിടെനിന്ന് ഡിസ്ചാർജ് വാങ്ങി ഇറങ്ങി. ഇയാൾ സമൂഹത്തിന് ഭീഷണിയല്ലെന്ന ആശുപത്രി അധികൃതരുടെ വിലയിരുത്തൽ തെറ്റായിരുന്നുവെന്ന് സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു. ആക്രമണം നടന്ന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കീഴടക്കിയതിനാൽ കൂടുതൽ ആളുകളിലേക്ക് അക്രമം പടരുന്നത് തടയാൻ സാധിച്ചു.





























