അബൂദബി: യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില. അല്‍ ഐൻ മേഖലയോട് ചേര്‍ന്ന് സ്വൈഹാനിലാണ് താപനില 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. ഉച്ചക്ക്12.45നാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് സ്വൈഹാനില്‍ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ ഏപ്രില്‍ 15ന് അല്‍ ഐനിലെ ഉം അസിമുലില്‍ രേഖപ്പെടുത്തിയ 35 ഡിഗ്രി സെല്‍ഷ്യസും, ഏപ്രില്‍ 21ന് അല്‍ ദഫ്റ മേഖലയിലെ ഔതൈദില്‍ 42.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഈ വർഷത്തെ യു.എ.ഇയിലെ ഉയർന്ന താപനില.ഇന്ന് രാജ്യത്ത് താപനില 24ºC നും 46ºC നും ഇടയിലായിരിക്കും. അബൂദബിയിൽ 42ºC, ദുബൈയിൽ 43ºC വരെ ഉയരും. അൽ ഐനിലാണ് ഇന്ന് (46ºC) ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത.
ഇന്നാണ് യു.എ.ഇയിൽ ഔദ്യോഗികമായി വേനൽക്കാലത്തിന് തുടക്കം കുറിക്കുന്നത്. പസഫിക് സമുദ്രത്തിലെ താപവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട എല്‍ നിനോ പ്രതിഭാസത്തിന്‍റെ തിരിച്ചുവരവാണ് ഇത്തവണത്തെ കടുത്ത വേനലിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ എല്‍ നിനോ രൂപപ്പെടാന്‍ 80 ശതമാനവും, നവംബറോടെ അത് 90 ശതമാനത്തിലേറെയാകാനും സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.




























