ചണ്ഡീഗഢ്: വാഹനാപകടക്കേസില്‍ ഒത്തുതീര്‍പ്പിന് വിസമ്മതിച്ചതിന് യുവാവിനെ കൊലപ്പെടുത്തി. ഒരാഴ്ച മുമ്പ് വരെ ഹരിയാണ പാനിപ്പത്ത് സ്വദേശി വിനോദ് ബരാരയുടെ കൊലപാതകത്തിന് കാരണം ഇതാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍, പാനിപ്പത്ത് എസ്.പി.ക്ക് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തിയതോടെ കൊലക്കേസിന്റെ യാഥാര്‍ഥ്യം പുറംലോകമറിഞ്ഞു. വിനോദിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഭാര്യ നിധിയും ഇവരുടെ കാമുകന്‍ സുമിത്തും ആണെന്നും പോലീസ് കണ്ടെത്തി. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ജിമ്മിലെ പരിശീലകനായ സുമിത്തുമായി അടുപ്പത്തിലായതോടെ നിധിക്ക് എങ്ങനെയെങ്കിലും ഭര്‍ത്താവിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കണമായിരുന്നു. ഇതോടെയാണ് നിധിയും കാമുകനായ സുമിത്തും ചേര്‍ന്ന് ക്വട്ടേഷന്‍ കൊലപാതകം ആസൂത്രണംചെയ്തത്. പഞ്ചാബ് സ്വദേശിയായ ദേവ് സുനാറിനെ ഇതിനായി കണ്ടെത്തി. വിനോദിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ആദ്യപദ്ധതി. എന്നാല്‍, അപകടത്തില്‍നിന്ന് വിനോദ് രക്ഷപ്പെട്ടതോടെ പദ്ധതി പാളി. ഇതിനുപിന്നാലെയാണ് ദേവ് സുനാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി വിനോദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.