തുവ്വൂർ; തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ വീട്, കുഴിച്ചു മൂടിയ സ്ഥലം, സ്വർണം വില്പന നടത്തിയ ആഭരണശാല എന്നിവടങ്ങളിൽ ആണ് തെളിവെടുപ്പ് നടത്തുക. പ്രതികളായ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി വിഷ്ണു, അച്ഛൻ, സഹോദരങ്ങൾ, സുഹൃത്ത് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇക്കഴിഞ്ഞ 11 ന് കാണാതായ തുവ്വൂർ കൃഷി ഭവനിലെ താത്കാലിക ജീവനക്കാരി പള്ളിപ്പറമ്പ് സ്വദേശി സുജിതയെയാണ് വിഷ്ണുവും സംഘവും കൊന്ന് കുഴിച്ചു മൂടിയത്.
സുജിതയെ കാണാതായ അന്ന് രാവിലെ തന്നെ ജോലി സ്ഥലത്ത് നിന്ന് വിഷ്ണു യുവതിയെ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. വിഷ്ണുവും സഹോദരങ്ങളായ വൈശാഖ്, വിവേക് എന്ന ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവർ ചേർന്ന് സുജിതയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പിക്കാനായി ജനലിൽ മൃതദേഹം കെട്ടിത്തൂക്കി. സ്വർണാഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. സംഘം രാത്രിയിൽ എത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വീട്ട് വളപ്പിലെ മാലിന്യ കുഴിയിലിട്ട് മൂടി. ഇക്കാര്യങ്ങൾ പിതാവ് മുത്തുവിനും അറിയാമായിരുന്നു.





























