ഡൽഹി : കർഷക പ്രക്ഷോഭത്തിനിടെ ഇന്നലെ നടന്ന സംഘർഷത്തിൽ യുവ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍. കര്‍ഷകന്‍റെ തലയ്ക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു. ഹരിയാന പൊലീസും കേന്ദ്ര സേനയും കർഷകർക്ക് നേരെ വെടി ഉതിർത്തുവെന്നാണ് ആരോപണം. ഖനൗർ അതിർത്തിയിൽ ആണ് യുവ കർഷകൻ ശുഭ് കരണ് സിംഗ് കൊല്ലപ്പെട്ടത്. ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഉത്തരവാദികളായവർക്ക് എതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാർ കർഷകർക്ക് എതിരായ നടപടിക്ക് കൂട്ട് നിൽക്കുന്നു എന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ ആണ് ഇപ്പോൾ പ്രതികരണം.
ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് പ്രയോഗിച്ച ഗ്രനേഡ്, കണ്ണീർ വാതക ഷെല്ലുകൾ കൊണ്ട് നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടെ, കേന്ദ്ര സർക്കാരിന്‍റെ ചർച്ചയ്ക്കുള്ള ക്ഷണം കർഷക നേതാക്കൾ നിരസിച്ചു. അതേസമയം, ചലോ ഡൽഹി മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തി വെച്ചതായി സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയ്യേതര വിഭാഗം അറിയിച്ചു. യുവ കർഷകൻ സംഘർഷത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി.