പൂനെ: പൂനെയിൽ അമിത വേഗതയിലെത്തിയ പോർഷെ കാറിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിയുടെ പിതാവ് അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കുട്ടികളോടുള്ള മനഃപ്പൂർവ്വമായ അശ്രദ്ധ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലഹരിപദാർത്ഥങ്ങൾ നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്ന് 17കാരന്റെ പിതാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. മഹാരാഷ്ട്രയിൽ മദ്യം വാങ്ങുന്നതിനുള്ള നിയമാനുസൃതമായ പ്രായം 25 ആണ്.പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
ഒരു റെസ്റ്റോറന്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന എഞ്ചിനീയർമാരായ യുവതിയും യുവാവുമാണ് അപകടത്തിൽ മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ അനീഷും അശ്വിനിയും റോഡിൽ തെറിച്ചുവീണു മരണപ്പെടുകയായിരുന്നു.കേസിൽ 17 വയസുകാരൻ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ കോടതി ജാമ്യം നൽകിയതും നിസാര ശിക്ഷകൾ മാത്രം ലഭിച്ചതും വലിയ വിവാദമായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതി 15 ദിവസം യെർവാഡയിൽ ട്രാഫിക്ക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം. അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണം. മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾ നടത്തണം എന്നീ ഉപാധികളോടെയായിരുന്നു കുട്ടിക്ക് ജാമ്യം അനുവദിച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞിരുന്നു.





























