കോട്ടക്കൽ : മലപ്പുറം കോട്ടയ്ക്കലിൽ വീട് കുത്തിത്തുറന്ന് 36 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ എല്ലാ പ്രതികളും പോലീസിന്റെ പിടിയിലായി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് കോട്ടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടുകാരിയായ വള്ളി കഴിഞ്ഞ ദിവസം പിടിയിലായതോടെ കേസിലെ എല്ലാ പ്രതികളും കുടുങ്ങിയതായി പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം പോയ സ്വർണവും പോലീസ് പിടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതി ഉടുമ്പ് രമേശും കൂട്ടാളികളും നേരത്തെ പിടിയിലായിരുന്നു. കോട്ടയ്ക്കൽ ഇൻസ്പെക്ടടർ അശ്വജിത്തിന്‍റെ നേതൃത്വത്തിലുണ്ടാക്കിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലാണ് കോട്ടയ്ക്കൽ അമ്പലവട്ടത്തുള്ള വീട്ടിൽ കവർച്ച നടന്നത്. ആളില്ലാത്ത വീടിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കയറിയ മോഷണ സംഘം 36 പവൻ സ്വർണമാണ് മോഷ്ടിച്ചത്.
സ്ഥിരം കുറ്റവാളികളാണ് മോഷണത്തിന് പിന്നിലെന്ന് തുടക്കത്തിൽ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാക്കളടങ്ങിയ സംഘം പിടിയിലായത്.മലപ്പുറം വാഴക്കാട് സ്വദേശി മുഹമ്മദ് റിഷാദ്, പുളിക്കൽ സ്വദേശി ഹംസ, പാലക്കാട് പറളി സ്വദേശി രമേശ്, തമിഴ്നാട്ടുകാരിയായ വള്ളി എന്നിവരാണ് അറസ്റ്റിലായത്. കർണാടക, തമിഴ്‌നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ് (36) എന്ന ഉടുമ്പ് രമേശ് ആണ് ഒന്നാം പ്രതി.