തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ വീട്ടിൽ കയറി ഡോ.ദീപ്തി മോള്‍ ജോസ് യുവതിയെ വെടിവച്ചത് ഒരു വർഷം നീണ്ട തയ്യാറെടുപ്പിന് ശേഷമെന്ന് പൊലീസ്. മുൻ സുഹൃത്തായ വഞ്ചിയൂർ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമായിരുന്നു ആക്രണത്തിന് കാരണം. മുഖം മറച്ചുവന്നിട്ടും പോലിസ് തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും, കാറുമാണ് പ്രതിയിലേക്ക് എത്തിചേരാൻ പൊലീസിനെ സഹായിച്ചത്. തലസ്ഥാനത്താനത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ ഡോ.ദീപ്തി വെടിവച്ചത്. പിന്നാലെ ഞൊടിയിടിൽ കാറിൽ കയറി പ്രതി കടന്നു കളഞ്ഞു.
തലസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തിന് വ്യക്തിവൈരാഗ്യമോ-സാമ്പത്തിക പ്രശ്നങ്ങളോ ആകുമെന്ന് കാര്യം പോലീസ് ആദ്യം തന്നെ ഉറപ്പിച്ചു.
വെടിയേറ്റ ഷിനിയെയും ഭാർത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതൊടൊപ്പം ഷാഡോ പൊലീസ് യുവതി എത്തിയ കാറ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പാരിപ്പള്ളിവരെയാണ് കാർ പോയിരിക്കുന്നതെന്ന് കണ്ടെത്തി. ഷിനിയാണോയെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു യുവതി വീട്ടമ്മയെ വെടിവെച്ചത്. അതിനാൽ ഷിനിയെ നേരിട്ട് പരിചയമില്ലാത്ത ഒരാളായതിനാൽ അന്വേഷണം ഭർത്താവ് സുജിത്തിലേക്ക് കേന്ദ്രീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുജിത്ത് മൂന്നു വർഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. അവിടെയുള്ള ഒരു ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലിൽ പുറത്തുവന്നു.
അക്രമി മുഖം പകുതി മറച്ചാണ് എത്തിയെന്ന് ദൃക്സാക്ഷിയായ സുജിത്തിന്‍റെ അച്ഛൻ മൊഴി നൽകിയിരുന്നു. ഡോ.ദീപ്തിയുടെ ചിത്രമെടുത്ത് മുഖം പകുതി മറച്ച് ഗ്രാഫിക്സ് ചെയ്ത് പൊലീസ് സാക്ഷിയെ കാണിച്ചു. ഇതേ ആളുതന്നെയാണ് അക്രമിയെന്ന് സാക്ഷി തിരിച്ചറിഞ്ഞു. സിൽവർ കളറിലുള്ള കാറിന് വ്യാജനമ്പർ പ്ലേറ്റ് ആണ് പതിച്ചതെന്നും, തെറ്റിദ്ധരിപ്പിക്കാനായി പുറകിൽ എൽ ബോർഡും പതിപ്പിച്ചിരുന്നതായതും പോലീസ് കണ്ടെത്തി. വെടിവെപ്പ് നടന്ന ശേഷം അക്രമി ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് കൊല്ലത്തെത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ മനസിലാക്കി.
ദീപ്തിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സിൽവർ കളറിലുള്ള കാർ ഇവരുടെ ആയൂരിലെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.





























