ദുബായ് : മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സംരംഭകർക്ക് സഹായകമായി യുഎഇയിൽ 100% ഉടമസ്ഥതയിൽ വ്യവസായ സ്ഥാപനം തുടങ്ങാനുള്ള നിയമം പ്രാബല്യത്തിലായി. ഫ്രീ സോൺ മേഖലയ്ക്കു പുറത്തുള്ള കമ്പനികളിൽ സ്വദേശിക്കാകണം 51% ഓഹരി എന്ന ചട്ടം പാടേ മാറ്റിയാണിത്. അപേക്ഷ നൽകി 5 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കും. നിലവിലുള്ള കമ്പനികളും 100% സ്വന്തം ഉടമസ്ഥതയിലാക്കാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണു മലയാളികൾ.
122 മേഖലകളിൽ കമ്പനി തുടങ്ങാം. സേവന മേഖല-52, വ്യവസായം-51, കാർഷികം-19 എന്നിങ്ങനെയാണവ. 4 കോടി രൂപ മുതൽ 199 കോടിയോളം വരെ ഒരോ മേഖലയ്ക്കും ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധിയുണ്ട്. ഉദാഹരണത്തിന് സംഗീതോപകരണ നിർമാണ രംഗത്തു 4 കോടിയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. യുഎഇ സ്വദേശികൾക്കു തൊഴിൽ നൽകണം എന്നല്ലാതെ എത്ര ശതമാനം പേരെ കമ്പനിയിൽ ഉൾപ്പെടുത്തണം എന്നു നിഷ്കർഷയില്ല.
എണ്ണ, പ്രകൃതി വാതകം, ഗതാഗതം, വൈദ്യുതി, ശുദ്ധജലവിതരണം, പൊലീസ്, പ്രതിരോധം തുടങ്ങി ഇരുപതോളം മേഖലകളിൽ പൂർണവിദേശ നിക്ഷേപം അനുവദിക്കില്ല. 2018ൽ പ്രഖ്യാപിച്ച നിയമം, വിവിധ കമ്മിറ്റികളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ നടപ്പാക്കിയത്. 2019ൽ തന്നെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില പ്രമുഖ ഗ്രൂപ്പുകൾക്കു പൂർണ ഉടമസ്ഥാവകാശം ലഭിച്ചിരുന്നു.