തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്‍റെ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളതെന്നാണ് വിവരം. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ഗൂഢാലോടനയുടെ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. ദേവസ്വം വിജിലന്‍സ് എസ്‍പിയുടേതാണ് അന്വേഷണ റിപ്പോര്‍ട്ട്. ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. വിഷയത്തിൽ വിശദ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിക്ക് സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിൽ ദേവസ്വം വിജിലന്‍സ് ആവശ്യപ്പെടുക.
വ്യാഴാഴ്ച വരെ റിപ്പോര്‍ട്ട് നൽകാൻ സമയമുണ്ടെങ്കിലും ഇന്ന് തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്‌ഥരുടേത്.






























