വാഷിംഗ്ടൺ: ഇറാൻ യുദ്ധം യുഎസ് സൈന്യത്തിന്റെ ആയുധശേഖരത്തെ വലിയ തോതിൽ ദുർബലപ്പെടുത്തിയതായി റിപ്പോർട്ട്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മാധ്യമം ‘ദ ഹിൽ’ ആണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ പഠനത്തെ ഉദ്ധരിച്ച് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഏഴാഴ്ച നീണ്ട ആക്രമണത്തിൽ അമേരിക്കയുടെ പാട്രിയറ്റ് മിസൈൽ ശേഖരത്തിന്റെ പകുതിയോളം തീർന്നതായും, മറ്റ് ആറ് പ്രധാന മിസൈൽ വിഭാഗങ്ങൾ വലിയ തോതിൽ ഉപയോഗിക്കപ്പെട്ടതായും സിഎസ്ഐഎസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച സിഎസ്ഐഎസ് പുറത്തിറക്കിയ റിപ്പോർട്ടിൽ അമേരിക്കൻ ആയുധശേഖരത്തിൽ വന്നിട്ടുള്ള ഇടിവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ റിപ്പോർട്ട് പ്രകാരം, യുദ്ധത്തിൽ അമേരിക്കയുടെ പാട്രിയറ്റ് മിസൈലുകളുടെ മൊത്തം ശേഖരത്തിന്റെ ഏകദേശം 50 ശതമാനത്തോളവും ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ഇതിന് പുറമെ, ഹ്രസ്വ-മധ്യ ദൂര മിസൈലുകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഥാഡ് ഇന്റർസെപ്റ്ററുകളുടെ ശേഖരത്തിന്റെ പകുതിയിലധികവും ഇതിനകം തീർന്നു. പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകളുടെ ശേഖരത്തിൽ 45 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, മറ്റ് പ്രധാന മിസൈലുകളായ ജാസം 20 ശതമാനത്തിലധികവും, എസ്എം-3 30 ശതമാനത്തിലധികവും, എസ്എം-6 കുറഞ്ഞത് 10 ശതമാനവും അമേരിക്കൻ സൈന്യം ഉപയോഗിച്ചതായി റിപ്പോർട്ട് വിശദമാക്കുന്നു.






























