കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരികെ സഹായിക്കാനും ഉത്തരവാദിത്തമുണ്ടെന്ന് മെത്രാപ്പൊലീത്ത ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് പുറത്തിറക്കിയ സർക്കുലറിൽ വിശ്വാസികളോട് പറഞ്ഞു. സഭാതർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഓർമിപ്പിച്ചാണ് യാക്കോബായ സഭയുടെ ഭാഗത്തുനിന്ന് പരോക്ഷമായ ആഹ്വാനം ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേരളം സന്ദർശിച്ച സുറിയാനിസഭാ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭയുടെ അസ്ഥിത്വം കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പാത്രിയാർക്കീസ് ബാവയ്ക്ക് ഉറപ്പുനൽകിയിരുന്നു.
ഇക്കാര്യം മെത്രാപ്പൊലീത്ത ട്രസ്റ്റി പുറത്തിറക്കിയ സർക്കുലറിൽ സൂചിപ്പിച്ചിട്ടുണ്ട്. സഭയുടെ അസ്ഥിത്വം കാത്തുസൂക്ഷിക്കുമെന്ന് അധികാരികൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും ആ വാക്കുകളിൽ വിശ്വാസമുണ്ടെന്നും തിരികെ കരുതലും പിന്തുണയും നൽകാൻ സഭാവിശ്വാസികൾക്ക് ഉത്തരവാദിത്തമുണ്ടെന്നുമാണ് സർക്കുലറിൽ പറയുന്നത്. ഓർത്തോഡോക്സ് – യാക്കോബായ വിഭാഗം തമ്മിൽ നിലനിൽക്കുന്ന പള്ളിത്തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായിരുന്നു. യാക്കോബായ സഭ പള്ളികൾ വിട്ടുനൽകണമെന്ന കോടതി വിധി വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പള്ളി ഏറ്റെടുക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗത്തെ തടഞ്ഞത് സംഘർഷത്തിലേക്കും വഴിവെച്ചു. ഇതിനിടെയാണ് പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ ചർച്ച് ബില്ല് അവതരിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ചർച്ച് ബില്ലിനെ യാക്കോബായ സഭ സ്വാഗതം ചെയ്തപ്പോൾ ഓർത്തഡോക്സ് സഭ കടുത്ത എതിർപ്പ് അറിയിക്കുകയായിരുന്നു.