പത്തനംതിട്ട: തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സെവേറിയോസ് മെത്രാപ്പൊലീത്ത. സഭയ്ക്ക് ഒരു പോറലും ഏൽക്കില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി. വൈകാരികമായിട്ടായിരുന്നു മെത്രാപ്പൊലീത്തയുടെ പ്രതികരണം. സസ്പെൻഷൻ സ്റ്റേ ചെയ്തതിന് പിന്നാലെ റാന്നി ക്നാനായ വലിയ പള്ളിയിൽ ശുശ്രൂഷകൾ നടത്തിയതിന് ശേഷമാണ് കരഞ്ഞുകൊണ്ട് മെത്രാപ്പൊലീത്ത പ്രതികരിച്ചത്. സഭയുടെ അടിസ്ഥാനം ഒരിക്കലും ഇളകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ തനിക്കൊപ്പം ഉണ്ട്. ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.
ക്നാനായ സഭയ്ക്ക് മേൽ പാത്രിയർക്കീസ് ബാവയ്ക്കുള്ള ഭരണപരമായ അധികാരം ഭേദഗതി ചെയ്യേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നൽകി. നാടകീയ രംഗങ്ങൾക്കാണ് വിശ്വാസി സമൂഹം സാക്ഷിയായത്. അന്ത്യോക്യാ പാത്രിയർക്കീസ് ബാവയുടെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കുര്യാക്കോസ് മാർ സെവേറിയോസ് മെത്രാപ്പൊലീത്തക്ക് എതിരെ സസ്പെൻഷൻ നടപടിയുണ്ടായത്. കോടതി ഇത് സ്റ്റേ ചെയ്തതിനു പിന്നാലെയാണ് അദ്ദേഹം റാന്നി പള്ളിയിലെ ചടങ്ങുകൾക്ക് എത്തിയത്. അച്ചടക്ക നടപടി ഏറെ വേദനിപ്പിച്ചെന്ന് പറഞ്ഞുതുടങ്ങിയ മെത്രാപ്പൊലീത്ത പിന്നീട് വിതുമ്പി.
ഓർത്തഡോക്സ് വൈദികർക്ക് അമേരിക്കയിൽ ആരാധനയ്ക്ക് അവസരമൊരുക്കി, ഓർത്തഡോക്സ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് മെത്രാപ്പൊലീത്തയ്ക്ക് എതിരെ നടപടിയെടുത്തത്. എന്നാൽ ആരോപണങ്ങൾ അദ്ദേഹം തള്ളി. സഭാ ഭരണഘടനയും ഇന്ത്യൻ നിയമവ്യവസ്ഥയും ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് മെത്രാപ്പൊലീത്ത വ്യക്തമാക്കി. ക്നാനായ സഭയ്ക്ക് മേൽ പാത്രിയർക്കീസ് ബാവയ്ക്ക് ആത്മീയ അധികാരം മാത്രം മതിയെന്നും ഭരണപരമായ അധികാരം വേണ്ടെന്നുമുള്ള ഭരണഘടന ഭേദഗതിക്ക് നീക്കം നടക്കുന്നുണ്ട്. 21 ന് ചിങ്ങവനത്തെ സഭാ ആസ്ഥാനത്ത് ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന.





























