തിരുവനന്തപുരം : ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കുള്ള പദവി നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉടൻ തീരുമാനമെടുക്കും. ഇന്നുചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ചയ്ക്കെടുക്കാനാണു സാധ്യത. എം.കെ.മുനീർ (മുസ്‌ലിം ലീഗ്), പി.ജെ.ജോസഫ് (കേരള കോൺഗ്രസ്), ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), മാണി സി.കാപ്പൻ എംഎൽഎ എന്നിവർക്ക് കാബിനറ്റ് പദവി നൽകുന്നതാണു മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ളത്. പ്രധാന ഘടകകക്ഷികളിലെ ഉന്നതനേതാക്കളെന്ന നിലയിൽ മുനീറിനും ജോസഫിനും പദവി ഏതാണ്ടുറപ്പാണ്. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ പദവിയാണ് മുനീറിനായി മുസ്‌ലിം ലീഗ് ചോദിച്ചിരിക്കുന്നത്.
ഘടകകക്ഷി നേതാക്കളിലെ സീനിയർ എന്ന നിലയിൽ ആദ്യം പദവി നൽകേണ്ടത് ജോസഫിനാണെന്നാണു കേരള കോൺഗ്രസിന്റെ നിലപാട്. ഭരണപരിഷ്കാര കമ്മിഷൻ പദവി ലീഗിനു നൽകിയാൽ വയോജനക്ഷേമം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട കമ്മിഷനുകളിലെ പദവികളിലൊന്നിലേക്ക് ജോസഫിനെ പരിഗണിക്കും. നോർക്ക വൈസ് ചെയർമാൻ പദവിയാണ് മാണി സി.കാപ്പന്റെ ആവശ്യം. മന്ത്രിസഭയിലെടുക്കാത്ത സാഹചര്യത്തിൽ കാബിനറ്റ് റാങ്കോടെ പദവി നൽകണമെന്നാണു വാദം. രണ്ടര വർഷത്തിനു ശേഷം അനൂപ് ജേക്കബിനു പകരം തന്നെ മന്ത്രിയാക്കാൻ യുഡിഎഫിൽ ധാരണയുണ്ടെന്നാണു കാപ്പൻ അവകാശപ്പെടുന്നതെങ്കിലും അനൂപ് അതു തള്ളിക്കളയുകയാണ്.
കാപ്പനു കാബിനറ്റ് പദവി നൽകുന്നതിനോടു കേരള കോൺഗ്രസ് അനുകൂലമാണ്. പാലായിൽ ജോസ് കെ.മാണിയെ വീഴ്ത്തിയ കാപ്പൻ, പദവിക്ക് അർഹനാണെന്നു പാർട്ടി ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയാണ് ദേവരാജന്റെ ആവശ്യം. തീരുമാനമെടുക്കും മുൻപ് ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മന്ത്രിസഭയുടെ കൂടി അംഗീകാരത്തോടെയാകും തീരുമാനം പ്രഖ്യാപിക്കുക. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2 പേർക്കാണു കാബിനറ്റ് പദവി നൽകിയത് – ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി.തോമസിനും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ.എം.ഏബ്രഹാമിനും. സിപിഎം നേതാവ് പി.ശ്രീരാമകൃഷ്ണനെ നോർക്ക റസിഡന്റ് വൈസ് ചെയർമാനാക്കിയെങ്കിലും കാബിനറ്റ് പദവി നൽകിയിരുന്നില്ല.






























