കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എൽ ഡി എഫ് സംവിധാനം തകർന്നത് സി പി എം മുൻ പഞ്ചായത്ത് അംഗത്തിന്റെ പിടിവാശി മൂലം. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പുതിയതായി രൂപീകരിച്ച പതിനഞ്ചാം വാർഡിൽ എൽ ഡി എഫ് സംവിധാനം അനുസരിച്ച് സീറ്റ് സി പി ഐക്ക് വിട്ട് നൽകാൻ ധാരണയായിരുന്നു. എന്നാൽ കോൺഗ്രസിലെ ചില നേതാക്കളുടെ പിന്തുണയോടെ നിലവിലെ കോന്നി പഞ്ചായത്ത് പ്രതിപക്ഷ നേതാവും സി പി എം ലോക്കൽ കമ്മറ്റി അംഗവുമായ കെ ജി ഉദയകുമാർ മഠത്തിൽകാവ് വാർഡ് തനിക്കും വേണം എന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നു. ഇത് സി പി എം നേതൃത്വത്തിനും തലവേദനയായി.
കടുത്ത ജാതി പറഞ്ഞാണ് പ്രതിപക്ഷ നേതാവ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. വിഷയം പരിഹരിക്കുവാൻ സി പി എമ്മും സി പി ഐയും വിവിധ എൽ ഡി എഫ് ഘടകങ്ങളും നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും ഉദയകുമാർ പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ഇതിനിടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതിയിൽ സി പി എമ്മിന്റെ കോന്നി ഏരിയ കമ്മറ്റിയിലെ ചില നേതാക്കളുടെ പിന്തുണയോടെ കെ ജി ഉദയകുമാർ നോമിനേഷൻ കൊടുത്തു.
തങ്ങൾക്ക് ലഭിച്ച സീറ്റ് വിട്ടുനൽകാൻ തയ്യാറാകില്ല എന്ന് സി പി ഐ കോന്നി മണ്ഡലം കമ്മറ്റി കടുത്ത തീരുമാനം എടുത്തതോടെ സി പി എമ്മിനും തലവേദനയായി. സി പി ഐ യുടെ ശക്തമായ നിലപാടിന് ഒടുവിൽ സി പി ഐയുടെ പ്രതിനിധിയായി കെ ജി ശിവകുമാർ നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇതുപോലെ തന്നെ കോന്നി പഞ്ചായത്ത് ടൗൺ വാർഡിലും സി പി എം മുൻ ജനപ്രതിനിധി ഓ ലൈല സി പി എം വിമത സ്ഥാനാർഥിയായി നോമിനേഷൻ നൽകിയതും സി പി എമ്മിന് തലവേദനയായി.





























