പെരുമ്പാവൂർ: മുഖ്യമന്ത്രിയോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പാടില്ലെന്നും ഓള്‍ ഇന്ത്യ റേഡിയോയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ ഒരാള്‍ ചോദ്യം ചോദിച്ചപ്പോള്‍ വീട്ടില്‍ പോയി ചോദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടില്‍ അല്ല, തെരുവില്‍ ഇറങ്ങി ജനങ്ങള്‍ നിങ്ങളുടെ ദുഷ് ചെയ്തികളെ കുറിച്ച് ചോദിക്കും. നിങ്ങളെക്കൊണ്ട് ജനങ്ങള്‍ മറുപടി പറയിക്കും. ഡീല്‍ എന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പ്രകോപിതനായി. പാലക്കാടിനെയും കോന്നിയെയും റാന്നിയെയും കുറിച്ചാണ് ഇന്നലെ പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് പിടിച്ച ഏറ്റുമാനൂരില്‍ ഇത്തവണ ട്വന്റി20യാണ് സ്ഥാനാര്‍ത്ഥി.
തൃപ്പൂണിത്തുറയില്‍ ബി.ജെ.പി 23000 വോട്ട് പിടിക്കുകയും മുനിസിപ്പാലിറ്റി പിടിക്കുകയും ചെയ്ത സ്ഥലമാണ്. അവിടെയും ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയില്ല. ട്വന്റി20യാണ് സ്ഥാനാര്‍ഥി. ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ കലാപമാണ്. ആറന്മുളയിലും ഘടകക്ഷിക്ക് കൊടുക്കുന്നതിന് എതിരെ കലാപം ഉണ്ടായപ്പോഴാണ് കുമ്മനത്തിന് സീറ്റ് നല്‍കിയത്. കാസര്‍കോടും മഞ്ചേശ്വരവും റാന്നിയും കോന്നിയും ചെങ്ങന്നൂരും ഏറ്റുമാനൂരും തൃപ്പൂണിത്തുറയും ഉള്‍പ്പെടെ നിരവധി സീറ്റുകളില്‍ ഡീല്‍ ആണെന്നും സതീശൻ പെരുമ്പാവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.






























