റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തോട്ടമൺ വളവിൽ വശങ്ങളിൽ പാകിയിരുന്ന പൂട്ടുകട്ടകൾ ഇളകിമാറിയത് വലിയ അപകട ഭീഷണിയുയർത്തുന്നു. റോഡിന്റെ വശങ്ങളിലെ കട്ടകൾ ഇളകി ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ട നിലയിലാണ് ഇപ്പോൾ. ശക്തമായ മഴ പെയ്യുമ്പോൾ ഈ കുഴികളിൽ വെള്ളം നിറയുന്നതിനാൽ രാത്രികാലങ്ങളിലും മറ്റും എത്തുന്ന വാഹനയാത്രക്കാർക്ക് ഇത് തിരിച്ചറിയാൻ സാധിക്കുന്നില്ല. തോട്ടമൺ വളവ് റോഡിലെ പ്രധാന തിരിവുകളിലൊന്നായതിനാൽ വേഗത കുറച്ചെത്തുന്ന വാഹനങ്ങൾ പോലും വശങ്ങളിലേക്ക് ഒതുക്കുമ്പോൾ ഈ കുഴികളിൽ വീഴാൻ സാധ്യതയേറെയാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. “പൂട്ടുകട്ടകൾ ഇളകിക്കിടക്കുന്ന ഭാഗത്ത് കെ.എസ്.ആർ.ടി.സി ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
ഇരുചക്ര വാഹനങ്ങൾ ഇവിടെ മറിഞ്ഞു വീഴുന്നത് പതിവായിട്ടുണ്ട്.” തിരിവുകൾ ഉള്ള ഭാഗമായതിനാൽ പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ വാഹനങ്ങൾ നിയന്ത്രണം വിടാൻ സാധ്യതയുണ്ട്. വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ മണ്ണും വെള്ളവും കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് പതിവാണ്. ഇളകിക്കിടക്കുന്ന കട്ടകൾ സമയബന്ധിതമായി മാറ്റിസ്ഥാപിച്ചില്ലെങ്കിൽ റോഡിന്റെ മറ്റ് ഭാഗങ്ങൾ കൂടി തകരാൻ സാധ്യതയുണ്ട്.അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും വേഗം അടിയന്തര ഇടപെടലുണ്ടാകണമെന്നും തകർന്ന ഭാഗം പുനരുദ്ധരിച്ച് അപകടമൊഴിവാക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.





























