തൃശൂര്‍ : പുന്നയൂര്‍ക്കുളം പുന്നയൂര്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്യാസ് ക്രിമറ്റോറിയത്തില്‍ മൃതദേഹത്തോട് അനാദരവ്. സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാതി കത്തിയ നിലയില്‍ ചേംബറിനകത്ത് കിടന്നത് നാല് മണിക്കൂര്‍. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയർന്നു. മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പുന്നയൂര്‍ എടക്കഴിയൂര്‍ സ്വദേശി പുന്നവീട്ടില്‍ കുട്ടപ്പന്‍ (82) ആണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. വെള്ളി ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം ദഹിപ്പിക്കാനായി പുന്നയൂര്‍ പഞ്ചായത്ത് ശ്മശാനത്തിലെ സ്മൃതി പഥം ഗ്യാസ് ക്രിമറ്റോറിയത്തില്‍ എത്തിച്ചു. തുടക്കത്തില്‍ ചേംബറിന്റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് യന്ത്രം നിലച്ചതോടെ മൃതദേഹം പാതി കത്തിയ നിലയില്‍ ചേംബറിനകത്ത് തുടരുകയായിരുന്നു.
ക്രിമറ്റോറിയത്തിലെ ആറ് ബര്‍ണറുകളില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ബാക്കി അഞ്ച് ബര്‍ണറുകളും തകരാറിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ മൃതദേഹം പൂര്‍ണമായി ദഹിക്കാതെ ഏറെ നേരം ചേംബറിനകത്ത് കിടക്കേണ്ടിവന്നു. പ്രശ്‌നത്തെക്കുറിച്ച് ജീവനക്കാരനോട് ചോദിച്ചപ്പോള്‍ ”തിരിച്ച് പോയ്‌ക്കോളൂ’-‘ എന്ന സമീപനമാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതാണ് പ്രതിഷേധം രൂക്ഷമാകാന്‍ കാരണമായത്. തകരാര്‍ ഉടന്‍ പരിഹരിക്കാതെ മൃതദേഹം മറ്റ് എവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ച് ചിതാഭസ്മം തരുവാനുള്ള ശ്രമമാണ് ജീവനക്കാരുടേതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നാലുമണിയോടെ ടെക്‌നീഷ്യന്‍ എത്തി ഭാഗികമായി തകരാര്‍ പരിഹരിച്ചതോടെ ക്രിമറ്റോറിയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സംഭവ വിവരം അറിഞ്ഞ് ഗുരുവായൂര്‍ പോലീസ്, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും മൃതദേഹം സംസ്‌കരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാനും ശ്രമം നടത്തി. കഴിഞ്ഞ എല്‍.ഡി.എഫ്. പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ശ്മശാനം പുന്നയൂര്‍ ആലാപാലത്ത് പണികഴിപ്പിച്ചത്. നിലവില്‍ യുഡിഎഫ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.































