റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം വിപണി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ധൃതിപിടിച്ച് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത് വിപണിയുടെ തകർച്ചയ്ക്കും കർഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിനും കാരണമാകുമെന്ന് ആശങ്ക. മുൻവർഷങ്ങളിൽ വിജയകരമായി നടത്തി വന്ന വിപണി ഇത്തവണയും പഴയ രീതിയിൽ തന്നെ തുടരണമെന്ന് കർഷകരും കൃഷിവകുപ്പ് ജീവനക്കാരും സർക്കാരിനോട് ആവശ്യപ്പെട്ടൂ. സർക്കാരിന്റെ ‘കതിർ’ ആപ്പിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് മാത്രമേ ഉൽപ്പന്നങ്ങൾ വിപണിയിൽ നൽകാനാകൂ എന്ന നിബന്ധന ഭൂരിഭാഗം സാധാരണ കർഷകർക്കും തിരിച്ചടിയായിട്ടുണ്ട്.
ഭൂരിപക്ഷം കർഷകരും ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ല. പുതിയ ഓൺലൈൻ സോഫ്റ്റ്‌വെയറിനെക്കുറിച്ച് കൃഷിവകുപ്പ് ജീവനക്കാർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗുകളിൽ ജീവനക്കാരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്നാണ് സൂചന. ഉപഭോക്താക്കൾക്ക് സ്കാനർ വഴി പണമടയ്ക്കാനുള്ള ഡിജിറ്റൽ സംവിധാനങ്ങളോ ബാങ്ക് അക്കൗണ്ടുകളോ കൃഷിഭവൻ തലത്തിൽ സജ്ജീകരിച്ചിട്ടില്ല. ഓൺലൈൻ സംവിധാനത്തിലെ അപക്വമായ നടപടികൾ കാരണം കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് കൃത്യസമയത്ത് വില നൽകാൻ സാധിക്കില്ല.
ഇത് ഓണക്കാലത്ത് കർഷകരുടെ കുടിശ്ശിക വർദ്ധിപ്പിക്കും. ആഗസ്റ്റ് 22-ന് വിപണി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇപ്പോഴും സോഫ്റ്റ്‌വെയർ പരിശീലനം തുടരുന്നത് ഉദ്യോഗസ്ഥരെയും കർഷകരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. അതിനാൽ എല്ലാ കർഷകരെയും ‘കതിർ’ ആപ്പിൽ ഉൾപ്പെടുത്തി ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകിയ ശേഷം അടുത്ത വർഷം മുതൽ ഓൺലൈൻ സംവിധാനം നടപ്പിലാക്കിയാൽ മതിയെന്നാണ് കർഷക സംഘടനകളുടെയും ജീവനക്കാരുടെ സംഘടനകളുടേയും നിലപാട്. കർഷകരുടെയും ഉപഭോക്താക്കളുടെയും താല്പര്യം മുൻനിർത്തി സർക്കാർ വിഷയം അടിയന്തിരമായി പരിശോധിച്ച് അനുകൂല നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.































