പാപ്പിനിശ്ശേരി : ദേശീയപാതയിൽ പട്ടാപ്പകൽ ജ്വല്ലറി ഉടമയിൽ നിന്നും ആറരലക്ഷം കവർന്ന മുഖ്യപ്രതിയും പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി മൻസൂറിനെയാണ് ചെന്നൈയിൽ നിന്ന് വളപട്ടണം പൊലീസ് പിടിയത്. ഈമാസം ഒമ്പതിന് പാപ്പിനിശ്ശേരി ദേശീയ പാതയിൽനിന്നാണ് തളിപറമ്പ് ബസ് സ്റ്റാൻഡിനടുത്ത സിറ്റി ഗോൾഡ് ജ്വല്ലറി ഉടമ കീഴാറ്റൂരിലെ കെ.എം. അഗസ്റ്റിന്റെ പണം തട്ടിയത്.
മൻസൂറും തലശ്ശേരി സ്വദേശി അഷറഫും ചേർന്നാണ് പണം തട്ടിയത്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം അഷറഫിനെ പൊലീസ് പിടികൂടിയിരുന്നു. ബാങ്കിൽ പണയം വച്ച അഷറഫിന്റെ 97 ഗ്രാം സ്വർണം തിരിച്ചെടുക്കാനുണ്ടെന്ന് പറഞ്ഞാണ് അഗസ്റ്റിനെ പാപ്പിനിശേരിയിലേക്ക് മൻസൂർ കൂട്ടികൊണ്ടു വന്നത്. തുടർന്ന് അവിടെ നിന്ന് മൻസൂർ അഷറഫിനെ ഫോണിൽ വിളിച്ച് വരുത്തി. ഇരുവരും ചേർന്ന് അഗസ്റ്റിനെ മർദിച്ച് പണമടങ്ങിയ ബാഗ് കൈക്കാലാക്കി രക്ഷപ്പെടുകയായിരുന്നു.





























