റാന്നി: ഇന്ത്യൻ സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് റാന്നി സ്വദേശിയില്‍ നിന്ന് 50,000 രൂപയും ബന്ധുകളിൽ നിന്നും 1.25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ കണ്ടല്ലൂർ വട്ടോളി മാർക്കറ്റ് അഭിസദനം വീട്ടിൽ വിദ്യാദരന്‍റെ മകൻ സുനിൽലാൽ(48) ആണ് അറസ്റ്റിലായത്. സമാന തട്ടിപ്പ് നടത്തി റാന്നിയിൽ ഒളിവിൽ കഴിഞ്ഞ സമയത്ത് പരിചയപ്പെട്ട കീക്കൊഴൂര്‍ സമരമുക്ക് സ്വദേശിയായ സുരേഷ്കുമാറിനെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് ഇവരുടെ കൈയ്യിൽ നിന്ന് തുക തട്ടിയെടുക്കുകയായിരുന്നു.
സുനിൽ ലാൽ സ്വന്തം മരുമകന്റെ അക്കൗണ്ടിലേക്കാണ് പണം അയപ്പിച്ചിരുന്നത്. കേസില്‍ ഇയാളുടെ പങ്കും പോലീസ് അന്വേഷിച്ചു വരുന്നു. തട്ടിപ്പ് മനസ്സിലായവർ പോലീസിന് പരാതി നൽകുകയും തുടർന്ന് പ്രതി കുടുംബസമേതം ഒളിവിൽ പോകുകയും ചെയ്യുകയായിരുന്നു. പലരുടെ അഡ്രസിലുള്ള ഫോൺ നമ്പരുകള്‍ ആണ് പ്രതി ഉപയോഗിച്ചിരുന്നത്. തുടർന്നു പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടുള്ള അന്വേഷണത്തിൽ ഇയാള്‍ മാവേലിക്കരയിൽ രഹസ്യമായി കഴിയുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നാണ് റാന്നി പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷ്, എ.എസ്.ഐ കൃഷ്ണൻക്കുട്ടി, സി.പി.ഒമാരായ സലാം, സുമിൽ, അജാസ് എന്നിവര്‍ ചേര്‍ന്നു പ്രതിയെ പിടിക്കൂടിയത്. സമാന തട്ടിപ്പുകൾ നടത്തിയതിന് വിവിധ സ്റ്റേഷനുകളിൽ ഇയാൾക്ക് എതിരെ കേസുകളുണ്ട്. സൈന്യത്തിൽ കരാർ ജീവനം നടത്തിയ പ്രതി മുൻ സൈനികൻ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. പ്രതിയെ റാന്നി കോടതിയിൽ ഹാജാരാക്കി റിമാൻഡ് ചെയ്തു.





























