റാന്നി: റഷ്യയിൽ എം.ബി.ബി.എസ് സീറ്റ് നൽകാം എന്ന് പറഞ്ഞ് റാന്നി സ്വദേശിനിയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം നേമം എസ് വി സദനം വീട്ടിൽ സുരേഷ് ബാബുവിന്‍റെ മകൻ എസ്. അനുവിനെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. പണം കൈക്കലാക്കി ഇവരുടെ മകളെ റഷ്യയിൽ എത്തിച്ച് പഠനം ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പെൺക്കുട്ടി തിരിച്ച് നാട്ടിലെത്തി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ റഷ്യയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടി വരുന്ന ആളാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.
പോലീസ് അന്വേഷിക്കുന്നു എന്ന് അറിഞ്ഞ് റഷ്യയിലേക്ക് തിരികെ പോയ അനുവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഒരു വർഷത്തോളം വിദേശത്ത് താമസിച്ചിരുന്ന ഇയാള്‍ നാട്ടിലേക്ക് എത്താൻ കേരളത്തിൽ ഇറങ്ങാതെ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങുകയും തുടർന്ന് എൽ.ഓ.സിയുടെ അടിസ്ഥാനത്തിൽ എയർപോർട്ട് അധികാരികൾ ഈ വിവരം റാന്നി പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സി.പി.ഒ ഷിൻജോ എന്നിവർ ഉടൻ തന്നെ വിമാന മാർഗ്ഗം ചെന്നൈയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ റാന്നിയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി പോലീസ് ഇൻസ്പെക്ടർ എം.ആര്‍ സുരേഷിൻറ നേതൃത്വത്തിൽ എസ് ഐ ഹരികുമാർ, സലാം എന്നിവർ ആണ് അന്വേഷണ സംഘത്തിൽ ഉള്ളത്.





























