പത്തനംതിട്ട : കെ എസ് ആർ ടി സി ബസ്സിലിരുന്ന് യാത്ര ചെയ്ത യുവതിയെ കയറിപ്പിടിച്ചയാളെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയ്ക്ക് വന്ന കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതിന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരഞ്ചിറ ആളിയൻകുളം ഔസേഫിന്റെ മകൻ രാജു(55)വിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്‌ച്ച വൈകീട്ട് അഞ്ചരയ്ക്ക് ബസ് തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപമെത്തിയപ്പോഴാണ് മുൻവശം വാതിലിന്റെ പിന്നിൽ രണ്ടാമത്തെ നിരയിൽ ഇടതുവശത്തെ സീറ്റിൽ ഇരുന്ന യാത്രക്കാരിയുടെ അരികിൽ നിന്ന് യാത്രചെയ്ത പ്രതി അതിക്രമം കാട്ടിയത്.
യുവതി ബഹളം കൂട്ടിയപ്പോൾ ഇയാളെ യാത്രക്കാരും കെ എസ് ആർ ടി സി ജീവനക്കാരും ചേർന്ന് തടഞ്ഞുവെച്ചശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. യുവതി സ്റ്റേഷനിലെത്തി പരാതി പറഞ്ഞതിനെത്തുടർന്ന് തിരുവല്ല എസ് ഐ ഐശ്വര്യ മൊഴി രേഖപ്പെടുത്തി. എസ് ഐ ഹുമയൂൺ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് സംഘം ബസ്സിനുള്ളിൽ പരിശോധന നടത്തുകയും മറ്റ് അന്വേഷണം നടത്തുകയും ചെയ്തശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിൽ ഹാജരാക്കി. എസ് ഐ സുരേന്ദ്രൻ പിള്ള, എ എസ് ഐ ബിജു എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.