റാന്നി: രാത്രിയും പകലും ഒരു പോലെ വെളിച്ചം വിതറി വഴിവിളക്കുകൾ. ഇടമുറി – ഇരപ്പംപാറ – അമ്പലം പടി റോഡിലാണ് രാവും പകലും വഴിവിളക്കുകൾ കത്തിക്കിടക്കുന്നത്. റാന്നി നോർത്ത് വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള സ്ഥലമാണിത്. ഇവിടെ ഒരു നാൾ തെരുവു വിളക്ക് കത്തിച്ചാൽ ദിവസങ്ങളോളം അങ്ങനെ തന്നെ കിടക്കും. അണഞ്ഞു പോയാൽ പിന്നെ മിക്കപ്പോഴും കത്താറുമില്ല.
കെഎസ്ഇബി അധികൃതരെയും പഞ്ചായത്തിനെയും വിവരം അറിയിച്ചിട്ടും കുഴപ്പം പരിഹരിക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. നിരന്തരം തെളിഞ്ഞു കിടന്നതോടെ ചില വഴിവിളക്കുകള്‍ കത്താതാവുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. കാട്ടുപന്നികളുടേയും ഇഴജന്തുക്കളുടേയും വലിയശല്ല്യമുള്ള സ്ഥലമാണിവിടം. ഓട്ടോമാറ്റിക് സിസ്റ്റം സ്ഥാപിച്ച് വൈദ്യുതി നഷ്ടം ഒഴിവാക്കി കൃത്യമായി വെളിച്ചം ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.