ഡല്‍ഹി: അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തി ലോക്പാല്‍ സമരത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചായിരുന്നു 2012-ല്‍ എ.എ.പിയുടെ വരവ്. സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന ലേബലിൽ അരവിന്ദ് കെജ്‍രിവാളും സംഘവും പെട്ടെന്ന് രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചുവെങ്കിലും അന്ന് അകാലമരണമായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും ആം ആദ്മിക്ക് പ്രഖ്യാപിച്ചിരുന്നത്. പക്ഷെ 2015 -ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കെജ്‍രിവാളും സംഘവും ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണം കൂടി അട്ടിമറി നടത്തി പിടിച്ചെടുത്തതോടെ അന്ന് പല പ്രമുഖര്‍ക്കുമാണ് അടിപതറിയത്. ആകെയുള്ള 70 സീറ്റില്‍ 62 സീറ്റും പിടിച്ചെടുത്ത് അധികാരത്തിലെത്തിയ ആം ആദ്മി തൂത്തെറിഞ്ഞത് 2013 വരെ തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസിനെയാണ്.
2020-ല്‍ മൂന്നാമതും അധികാരത്തിലേറി നാല് വര്‍ഷം പിന്നിടുമ്പോള്‍ ഡല്‍ഹിയുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് പിന്നാലെ എ.എ.പി സ്ഥാപകന്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെ ഇ.ഡിയുടെ വലയില്‍ കുടുങ്ങിയിരിക്കുകയാണ്. അതും അഴിമതിക്കേസുമായി ബന്ധപ്പെട്ട്. അഴിമതിക്കാരെ ചൂലെടുത്ത് തൂത്തുവാരുമെന്ന് പറഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ തന്നെ അഴിമതിക്കേസില്‍ അറസ്റ്റിലായതോടെ ഇത് ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഒടുവിലത്തെ അധ്യായമാണെന്ന ആരോപണമാണ് പാര്‍ട്ടി നേതൃത്വവും അരവിന്ദ് കെജ്‌രിവാളും ആരോപിക്കുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ തന്നെ എ.എ.പി നേതൃത്വം വെളിപ്പെടുത്തിയിരുന്നു. അല്ലാത്ത പക്ഷം ഇ.ഡി,സി.ബി.ഐ അന്വേഷണത്തെ നേരിടാമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നലായെയായിരുന്നു മനീഷ് സിസോദിയുടെ അറസ്റ്റും വിവാദവും.





























