റാന്നി: റാന്നി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മന്ദിരംപടിയില്‍ ചന്ത ആരംഭിക്കാന്‍ പഞ്ചായത്ത് തീരുമാനം. റാന്നി പെരുമ്പുഴയിൽ വർഷങ്ങൾക്ക് മുൻപ് വരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമപുരം ചന്ത ഉണ്ടായിരുന്നു. മലനാടിന്റെ റാണിയായ റാന്നിക്കാരായ കൃഷിക്കാർ അവരുടെ കൃഷി ചെയ്തുണ്ടാക്കിയ എല്ലാ വിഭവങ്ങളും വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്ന ചന്തയാണ് കുറെ നാളുകൾക്ക് മുൻപ് നമാവശേഷമായത്. വലിയ ഒരു തകർച്ചതന്നെ ഈ മേഖലയിൽ അതോടെ ഉണ്ടായെങ്കിലും ആരും അതിന് സംരക്ഷണം നൽകിയുമില്ല. പിന്നീട് പഴവങ്ങാടി ചന്ത വികസിക്കുകയും, റാന്നിക്കാർക്ക് ഉൾപ്പെടെ ഗുണമാകകയും ചെയ്തു. ഇപ്പോൾ അതും തകർച്ചയിലേക്ക് പോയി.അവിടെ ഉണ്ടായിരുന്ന വ്യവസായങ്ങൾ എല്ലാം വഴിയരികിലേക്ക് മാറി. ഇപ്പോൾ റാന്നി പഞ്ചായത്ത് കമ്മറ്റി തീരുമാനം പ്രകാരം ഫെബ്രുവരി 14 മുതല്‍ റാന്നി മന്ദിരംപടിയിൽ പുനലൂർ -മുവാറ്റുപുഴ റോഡിലെ വാണിയമ്പറമ്പിൽ പടിയിലുള്ള പഴയ റോഡാണ് ചന്തയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഫെബ്രുവരി 14 ന് റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ ഉത്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ചന്ത ബുധൻ, ശനി ദിവസങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം വാഴക്കുല ചന്തയും, മാസത്തിൽ ഒരു ദിവസം ആടു മാടകളുടെ ചന്തയും പ്രവത്തിപ്പിക്കാനാണ് പഞ്ചായത്ത് തീരുമാനം. കീക്കൊഴൂർ, തെക്കേപ്പുറം, ഉതിമൂട്, പുതുശ്ശേരിമല, ഇടക്കുളം, മുണ്ടപ്പുഴ പെരുമ്പുഴ, തോട്ടമൺ, ബ്ലോക്ക്പടി തുടങ്ങി എല്ലാ ആളുകൾക്കും വന്നെത്തുവാൻ സാധിക്കുന്ന പഞ്ചായത്തിന്റെ മധ്യഭാഗത്തെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. കുറെ ഏറെ ആളുകൾക്ക് തൊഴിൽലഭിക്കുന്ന സംരംഭമായും ഇത് തീരും എന്നാണ് പഞ്ചായത്ത് വിലയിരുത്തല്‍. മന്ദിരം ജംഗ്ഷന്റെ ഉയർച്ചയ്ക്കും തൊഴിലാളികൾക്കും ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്നതിനും ഈ സംരംഭം മുതൽക്കുട്ടാകും. ഇവിടെ കച്ചവടം ചെയ്യുവാൻ താല്പര്യമുള്ളവർ ജനപ്രതിനിധികൾ മുഖേന പഞ്ചായത്തുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.





























