തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ലോട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച. മതിയായ ഫയർ സുരക്ഷ ഒരുക്കാൻ കരാർ കമ്പനിക്കായില്ലെന്നും ഫയർഫോഴ്സിനെ വിളിച്ചറിയിച്ചതും നേരം വൈകിയാണെന്നും വിലയിരുത്തൽ. റെയിൽവേ സ്റ്റേഷൻ പാർക്കിങ് ലോട്ടിലെ തീപിടുത്തതിൽ 500 ഓളം വാഹനങ്ങൾ കത്തി നശിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. അഡംബര ബൈക്കുകളടക്കം 600 ഓളം വാഹനങ്ങളാണ് പാർക്കിംഗ് ലോട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
തീപിടുത്തതിൽ റെയിൽവേ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തിൽ നിന്ന് മറ്റു വാഹനങ്ങളിലേക്ക് തീ പിടിച്ചതാകാം കാരണമെന്നാണ് നിഗമനം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടമുണ്ടായപ്പോൾ തന്നെ ആളപായം ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്നും റെയിൽവേ വിശദീകരിക്കുന്നു. പരിചയ സമ്പന്നരായ ജീവനക്കാരെ ആയിരുന്നില്ല പാർക്കിംഗ് ലോട്ടിൽ നിയമിച്ചതെന്നും തീ അണക്കാനുള്ള മതിയായ ഉപകരണങ്ങളും പാർക്കിങ് ലോട്ടിൽ ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള കൺട്രോൾ റൂം നമ്പറുകളും ഹെൽപ്പ് ലൈൻ നമ്പറുകളും പാർക്കിങ് ലോട്ടിൽ പ്രദർശിപ്പിച്ചിരുന്നില്ല.





























