റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് പിന്നാലെ മാലിന്യ സംസ്കരണ പ്രശ്നത്തിൽ റാന്നി ഗ്രാമപഞ്ചായത്തും അതേ വഴിയെ. വീടുകളിൽ നിന്ന് ഹരിത കര്‍മ്മ സേനാഗംങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങൾ എം.സി.എഫിനും ചുറ്റും ചിതറിക്കിടക്കുന്നത് നാട്ടുകാർക്ക് ബാധ്യതയായി മാറി. വലിയകലുങ്ക് ജംങ്ഷനില്‍ നിന്നും തുടങ്ങുന്ന പള്ളിക്കാലാ റോഡിലാണ് നാട്ടുകാര്‍ക്ക് ബാധ്യതയായിട്ടുള്ള എം.സി.എഫ് സ്ഥിതി ചെയ്യുന്നത്. ഭക്ഷണാവശിഷ്ടം അടക്കമുള്ള മാലിന്യങ്ങളാണ് ഇത്തരത്തിൽ വഴിയരികിൽ ചിതറി കിടക്കുന്നത്. പരിസരത്ത് ദുര്‍ഗന്ധം ഏറിയതോടെ കാട്ടുപന്നികള്‍ ഇവിടെ നിത്യ സന്ദര്‍ശകരായി മാറി. എലി ശല്യവും കൂടുതലായി. മത്സ്യമാംസങ്ങള്‍ വില്‍ക്കുന്ന ചന്തകളില്‍ പോലും ഇത്രയും ദുര്‍ഗന്ധം ഉണ്ടാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വേനല്‍ മഴ ശക്തമായതോടെ മാലിന്യങ്ങല്‍ റോഡിലേയ്ക്ക് ഒലിച്ചിറങ്ങുകയാണ്. വീടുകളില്‍ നിന്നും അമ്പത് രൂപ യൂസര്‍ഫീ നല്‍കി ശേഖരിക്കുന്ന മാലിന്യം ഇങ്ങനെ അലക്ഷ്യമായി സൂക്ഷിക്കുവാനാണെങ്കില്‍ എന്തിനാണ് ഹരിതകര്‍മ്മ സേനയുടെ ഇടനിലയെന്നും ആരോപണമുയരുന്നുണ്ട്. മാലിന്യം ശേഖരിക്കുന്നവര്‍ ഓടകളില്‍ നിക്ഷേപിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ വിഷയം ശ്രദ്ധയില്‍ പെട്ടെന്നും കൃത്യമായ ഇടപെടലുണ്ടാവുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ പ്രകാശ് അവകാശപ്പെട്ടു. പൂര്‍ണ്ണമായും പ്ലാസ്റ്റിക്, മാലിന്യ രഹിത പഞ്ചായത്തായി റാന്നിയെ മാറ്റാനുള്ള ശ്രമത്തിലാണെന്നും പ്രസിഡന്‍റ് പറഞ്ഞു. ഇതുവരെ 34000 കിലോ പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.