കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പീഡന പരാതി നൽകിയ യുവതി പോലീസിന് നൽകിയ മൊഴിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. 2023 സെപ്റ്റംബറിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും രാഹുൽ വാട്സാപ്പിൽ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് അടുപ്പം സ്ഥാപിക്കുകയായിരുന്നു. വിവാഹ മോചിതയായി വന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. 2024 ഏപ്രിൽ എട്ടിന് ജീവിതത്തേക്കുറിച്ച് സംസാരിക്കാനാണ് ഹോട്ടലിൽ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്.
മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചു. പീഡനശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. ചെരിപ്പും അടിവസ്ത്രങ്ങളും വാങ്ങിപ്പിച്ചു. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു. പോയി ഡി എൻ എ പരിശോധിക്കാൻ പറഞ്ഞു. ഡി എൻ എ സാംപിൾ തരാൻ രാഹുൽ തയാറായില്ല. ഇതിനിടെ ഗർഭം അലസി. അലസിയശേഷം രാഹുൽ വീണ്ടും സൗഹൃദം തുടങ്ങി. ഉപതിരഞ്ഞെടുപ്പ് സമയത്ത് ജീവിക്കാൻ വകയില്ലന്ന് പറഞ്ഞ് 10000 രൂപ വാങ്ങി. എംഎൽഎ ആയശേഷം ഫ്ലാറ്റ് വാങ്ങാമെന്ന് രാഹുൽ പറഞ്ഞു. പണമില്ലാത്തതിനാൽ ഫ്ലാറ്റ് വാങ്ങിയില്ലെന്നും യുവതിയുടെ മൊഴിയിലുണ്ട്.
യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് രാഹുൽ ഇന്നലെ അര്‍ധരാത്രിയോടെ കസ്റ്റഡിയിലാകുന്നത്. പോലീസിന് രഹസ്യമായി ലഭിച്ച മൂന്നാം പരാതിയിൽ ഉടൻ അറസ്റ്റ് വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ രാത്രി നൽകിയ നിർദ്ദേശമാണ് അപ്രതീക്ഷിത അറസ്റ്റിലേക്ക് നയിച്ചത്. പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പുറത്തുവരുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും രാഹുൽ പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. മാവേലിക്കര സബ് ജയിലിലേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.






























