തിരുവനന്തപുരം: തുമ്പ കിൻഫ്രയിലെ മരുന്നു സംഭരണകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തെ കുറിച്ച് കൃത്യമായി അന്വേഷണം നടത്തും. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട അഗ്നിശമനസേന ചാക്ക യൂനിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണ്. രഞ്ജിത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ സർവീസ് കോർപറേഷന്‍റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ ഒരുമണിയോടെ രാസവസ്തുകൾ സൂക്ഷിക്കുന്ന ഗോഡൗൺ കെട്ടിടം വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെയാണ് അഗ്നിശമന സേന ഉദ്യോഗസ്ഥൻ മരിച്ചത്. കോൺക്രീറ്റ് കെട്ടിടത്തിന്റെ ഭാഗം രഞ്ജിത്തിന് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. സുരക്ഷജീവനക്കാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിങ് പൗഡറിൽ നിന്ന് തീപിടിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, തീ പൂർണമായി അണച്ചെന്ന് ദക്ഷിണ മേഖലാ ഐ.ജി സ്പർജൻ കുമാർ പറഞ്ഞു. തീ നിയന്ത്രണവിധേയമായെന്ന് ദക്ഷിണമേഖല ഐ.ജി സ്പർജൻ കുമാർ അറിയിച്ചു. തീപിടിത്തത്തിൽ ഒരുകോടിയിലേറെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.കിൻഫ്രയിലെ തീപിടിത്തത്തിൽ ഈ ഘട്ടത്തിൽ അട്ടിമറി സംശിക്കുന്നില്ലെന്ന് കെ.എം.എസ്.സി.എൽ എം.ഡി വ്യക്തമാക്കി. ബ്ലീച്ചിങ് പൗഡർ അടക്കമുള്ളവ അശ്രദ്ധമായി സൂക്ഷിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.





























