തിരുവനന്തപുരം : സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. നിയമ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. വിവാദങ്ങളിൽ കക്ഷി ചേർക്കെപ്പെട്ട സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വി സി നിയമിച്ചത് ചാൻസലറുടെ പ്രീതി അനുസരിച്ചാണെന്ന് മന്ത്രി ബിന്ദു വിമർശിച്ചു. സംസ്ഥാന സർക്കാരുമായി ഒരു ആലോചനയും ചാൻസലർ നടത്തിയില്ലെന്ന് മന്ത്രി. ഇത് കെടിയു ആക്ടിന് വിരുദ്ധമാണെന്നും ചാൻസലറുടെ ശ്രമങ്ങൾ അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ അജണ്ട സർവകലാശാലകളിൽ നടപ്പാക്കുന്ന പ്രവർത്തിയാണ് ചാൻസലർ നടത്തുന്നതെന്ന് മന്ത്രി വിമർശിച്ചു. സംസ്ഥാന സർക്കാരിനോട് അത് ചാൻസലർ അലോചിച്ചില്ല. കോടതി വിധിയെ മറികടന്നാണ് ചാൻസലർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡോ. കെ. ശിവപ്രസാദിനെയാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയിൽ നിയമിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ് ടെക്നോളജി വിഭാഗം പ്രൊഫസറാണ് ഡോ. ശിവപ്രസാദ്. പുതിയ വിസിയെ നിയമിക്കുന്നത് വരെ ഡോ ശിവപ്രസാദിന് കെ.ടി.യു വൈസ് ചാൻസലറുടെ ചുമതല വഹിക്കാം. സ്ഥിരം വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണർ താൽക്കാലിക വിസിയെ നിയമിച്ചത്.






























