ന്യുഡല്‍ഹി : രാജ്യത്ത് റജിസ്റ്റർഡ് ഫാർമസിസ്റ്റിന്റെ സാന്നിധ്യമില്ലാതെ മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്ന് അടൂർ പ്രകാശ് എംപി. സെൽഫ് എംപ്ലോയ്ഡ് ഫാർമസിസ്റ്റ് അസോസിയേഷൻ ഓഫ് കേരള (SEPAK) ഈ വിഷയം തന്റെ ശ്രദ്ധയിൽപ്പെടുത്തുകയും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി.നദ്ദയ്ക്ക് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകി. മരുന്നുകൾ സാധാരണ വ്യാപാര വസ്തുക്കളല്ല.
അവയുടെ സുരക്ഷിത വിതരണം, ശരിയായ ഉപയോഗം, മരുന്ന് പിശകുകൾ ഒഴിവാക്കൽ എന്നിവ ഉറപ്പാക്കുന്നതിൽ രജിസ്റ്റർഡ് ഫാർമസിസ്റ്റുകളുടെ പങ്ക് നിർണായകമാണ്. മെഡിക്കൽ സ്റ്റോറുകളിൽ ഫാർമസിസ്റ്റിന്റെ സാന്നിധ്യം നിർബന്ധമാക്കുന്നത് ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ട്, 1940ലേയും ഫാർമസി ആക്ട്, 1948ലേയും ഇതേ അടിസ്ഥാനത്തിലാണ്. ഫാർമസിസ്റ്റ് ഇല്ലാതെ മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കുന്നത് രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാനും മരുന്നുകളുടെ ദുരുപയോഗം വർധിക്കാനും പൊതുജനാരോഗ്യത്തെ ബാധിക്കാനും ഇടയാക്കും.
ഇത്തരം ഒരു തീരുമാനം രാജ്യത്തുടനീളം മെഡിക്കൽ ഷോപ്പുകൾ നടത്തി ജീവിക്കുന്ന ആയിരക്കണക്കിന് സ്വയം തൊഴിൽ ചെയ്യുന്ന ഫാർമസിസ്റ്റുകളുടെയും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെയും ജീവിതോപാധിയെ നേരിട്ട് ബാധിക്കുന്നതാണ്. മെഡിക്കൽ സ്റ്റോറുകളിൽ രജിസ്റ്റർഡ് ഫാർമസിസ്റ്റിന്റെ നിർബന്ധിത സാന്നിധ്യം തുടരണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കണം. സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും പൊതുജനാരോഗ്യവും ഫാർമസി മേഖലയിലെ പ്രൊഫഷണൽ മാനദണ്ഡങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അടൂര്‍ പ്രകാശ് എം.പി ആവശ്യപ്പെട്ടു.






























