പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ കുമ്പഴയിലുള്ള സോണൽ ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിൽ നിന്ന് ഭരണസമിതി പിന്മാറണമെന്ന് മുന്‍ പത്തനംതിട്ട നഗര സഭാധ്യക്ഷന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. എല്ലാ സേവനങ്ങളും ഉപനഗരമായ കുമ്പഴയിൽ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് 2024 നവംബർ ഒന്നിന് സോണൽ ഓഫീസ് തുറന്നത്. നഗരസഭാ സെക്രട്ടറിയുടെ ചുമതല കൂടി നിർവഹിക്കാൻ കഴിയുന്ന സൂപ്രണ്ടിന്റെ ചുമതലയിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. റവന്യൂ ഇൻസ്പെക്‌ടർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ബിൽ കളക്ടർ, ക്ലാർക്ക്, ക്യാഷ്യർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനം ഉറപ്പാക്കിയാണ് പൂർണതോതിൽ സോണൽ ഓഫീസ് പ്രവർത്തിച്ചുവന്നത്.
പത്തനംതിട്ട നഗരത്തിലെ പകുതിയോളം ജനങ്ങൾ അധിവസിക്കുന്ന വാർഡുകളുടെ ആവശ്യങ്ങളാണ് സോണൽ ഓഫീസ് നിർവഹിച്ചിരുന്നത്. കൂടാതെ നഗരത്തിലെ മുതിർന്ന പൗരന്മാർ, അംഗപരിമിതർ എന്നിവർക്ക് സേവനങ്ങൾക്കായി വേഗത്തിൽ ആശ്രയിക്കാൻ കഴിയുന്ന ഓഫീസ് ആയിരുന്നു കുമ്പഴയിലേത്. കുമ്പഴ നഗരത്തിന്റെ ഭാവി വികസനത്തിനായി ഭരണനിർവഹണത്തിലെ വികേന്ദ്രീകരണമാണ് സോണൽ ഓഫീസ് സ്ഥാപിക്കുന്നതിലൂടെ അന്നത്തെ ഭരണസമിതി ലക്ഷ്യം വെച്ചത്.
പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയായിരുന്നു. ഇപ്പോൾ രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് സോണൽ ഓഫീസിൽ ജോലി ചെയ്യുന്നത്. സമയബന്ധിതമായി സേവനം ലഭ്യമാകുന്നില്ല എന്ന പൊതുജനങ്ങളുടെ പരാതി വ്യാപകമായിരിക്കുകയാണ്. ഘട്ടം ഘട്ടമായി സോണൽ ഓഫീസ് അടച്ചുപൂട്ടാനാണ് ഭരണസമിതി ലക്ഷ്യം വെയ്ക്കുന്നത്. കുമ്പഴ മേഖലയിലെ ജനപ്രതിനിധികൾ ഈ നീക്കത്തിനെതിരായി കക്ഷി രാഷ്ട്രീയ ഭേദമന്യേ നിലപാട് സ്വീകരിക്കണം. അല്ലാത്തപക്ഷം ജനകീയ സമരത്തിന് നേതൃത്വം നൽകേണ്ടിവരുമെന്നും അഡ്വ. ടി.സക്കീർ ഹുസൈൻ പറഞ്ഞു.































