റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട് വലിയകലുങ്ക് കനാല്‍പ്പാലത്തിന് താഴെ തടിലോറി കുടുങ്ങി. ആര്യങ്കാവിൽ നിന്നും തേക്കുതടി കയറ്റി ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് കനാല്‍പ്പാലവും റോഡും തമ്മിലുള്ള ഉയരക്കുറവ് മൂലം അടിയിൽ കുടുങ്ങിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ആര്യങ്കാവിൽ നിന്ന് തമിഴ്‌നാട് വഴി പോകേണ്ടതിന് പകരം ഗൂഗിൾ മാപ്പ് നിർദ്ദേശിച്ചതനുസരിച്ചാണ് ലോറി ഡ്രൈവര്‍ ഈ പാത തെരഞ്ഞെടുത്തത്. കനാല്‍പ്പാലത്തില്‍ ഇടിച്ച് തടി കെട്ടി ഉറപ്പിച്ച കയര്‍ പൊട്ടിയെങ്കിലും തടി താഴെ വീഴാഞ്ഞതുമൂലം വലിയ അപകടം ഒഴിവായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം കുറച്ചു സമയം തടസ്സപ്പെട്ടു. ലോറി പിന്നിലേക്കെടുത്ത് പാതയുടെ വശത്ത് നിര്‍ത്തിയിട്ടു.
യാത്ര തുടരണമെങ്കില്‍ ആര്യന്‍ങ്കാവില്‍ നിന്നും തൊഴിലാളികള്‍ എത്തി തടി വീണ്ടും ശരിയായി കയറ്റി കയറിട്ട് ഉറപ്പിച്ചെങ്കില്‍ മാത്രമെ യാത്ര തുടരാന്‍ കഴിയുള്ളു. സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും കനാല്‍പ്പാലത്തിന് താഴെ റോഡുമായുള്ള ഉയരം കൂട്ടുവാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കോടികൾ ചിലവഴിച്ച് നിർമ്മിച്ച റോഡിൽ ദീർഘവീക്ഷണമില്ലാത്ത നിർമ്മാണ രീതിയാണ് അവലംബിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.”ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന ഡ്രൈവർമാർക്ക് ഈ റോഡിലെ ഇത്തരം കെണികളെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയില്ല. വലിയ വാഹനങ്ങൾ കടന്നുപോകുന്ന ഒരു പ്രധാന പാതയിൽ ഇത്തരം പാലങ്ങൾക്ക് ബദല്‍ സംവിധാനം കൊണ്ടുവരാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.






























