തിരുവനന്തപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽനിന്ന് മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റാനും പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹവും ജനവിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ. ഇടതുപക്ഷ പിന്തുണയോടുകൂടി അധികാരത്തിലിരുന്ന മുൻ യു.പി.എ സർക്കാർ പൊതുമിനിമം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതി രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേരിലാണ് അറിയപ്പെട്ടത്. ആ പദ്ധതിയുടെ പേരും ഘടനയും മാറ്റി ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) ബിൽ 2025 എന്ന പുതിയ ബിൽ പാർലമെൻ്റിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ തീരുമാനം.
പദ്ധതി പൂർണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാക്കുന്ന വൻ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിടുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. തൊഴിലാളി വേതനത്തിനുള്ള ഫണ്ടിന്റെ 60% കേന്ദ്രസർക്കാരും, 40% ശതമാനം സംസ്ഥാനവും വഹിക്കണം എന്നാണ് പുതിയ പരിഷ്‌കാരം. പദ്ധതിക്ക് പ്രതിവർഷം 1.5 ലക്ഷം കോടിയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ 55,000 കോടി മുടക്കേണ്ടി വരും. തൊഴിലുറപ്പ് പദ്ധതിയിൽ ഏതെങ്കിലും സാഹചര്യത്തിൽ പദ്ധതി നിർത്തിവെക്കാനുള്ള വ്യവസ്ഥയില്ല. പുതിയ ബില്ലിൽ ഏറ്റവും തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന അപകടരമായ വ്യവസ്ഥ ഉൾപ്പെടുത്തി. വിതയും കൊയ്‌ത്തുമുൾപ്പടെ ഏറ്റവും തിരക്കുള്ള സീസണിലെ 60 ദിവസങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്ക് മുൻകൂർ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നാണ് ബില്ലിൽ പറയുന്നത്. പദ്ധതി നടത്തിപ്പിൽ ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും പങ്കാളിത്തം പരമാവധി ഒഴിവാക്കി മൊബൈൽ, ബയോമെട്രിക്‌സ്, ജിയോ–ടാഗിങ്, നിർമിതബുദ്ധി ഓഡിറ്റിങ്ങ് തുടങ്ങിയ നവസാങ്കേതികവിദ്യകളെ ആശ്രയിക്കാനും നിർദേശിക്കുന്നു.





























