തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഇടതുസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞദിവസം ആശാ വര്‍ക്കര്‍മാര്‍ക്കു നേരെ നടന്ന പോലീസ് അതിക്രമം ജനാധിപത്യവിരുദ്ധവും ധാര്‍ഷ്ട്യവുമാണ്. ഇത്തരത്തിലുള്ള അതിക്രമത്തിലൂടെ ആശാ വര്‍ക്കര്‍മാരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയുമെന്നത് മൗഢ്യമാണ്. കോവിഡ് മഹാമാരി കാലത്തു ഉള്‍പ്പെടെ ആരോഗ്യ സേവനമേഖലയില്‍ സജീവമായി ഇടപെട്ട ആശാ വര്‍ക്കര്‍മാരോട് മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടാകേണ്ടത്.
ജീവിതശൈലി രോഗങ്ങള്‍ വ്യാപകമാകുന്ന കാലത്ത് ആശാ വര്‍ക്കര്‍മാര്‍ മുഴുവൻ സമയവും കഠിനാധ്വാനം ചെയ്യേണ്ട സാഹചര്യമാണ്. അവരുടെ സേവനങ്ങളെ വിലകുറച്ചു കാണുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. വേതനവര്‍ധന, സ്ഥിര നിയമനം, പെന്‍ഷന്‍ പദ്ധതികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കണം. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും ന്യായമായ അവകാശങ്ങള്‍ അവര്‍ക്ക് വകവെച്ച് കൊടുക്കുകയും ചെയ്യണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെടുന്നതായും ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.





























