പത്തനംതിട്ട : നഗരസഭാ പുതിയ ബസ് സ്റ്റാൻ്റ് യാർഡിൻ്റെ ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും റെക്കോർഡ് വേഗത്തിൽ ഒന്നാം ഘട്ടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി മാതൃകയാവുകയാണ് നഗരസഭ. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ മണ്ണും മാലിന്യവും ചേർത്ത് അടിത്തറ ഒരുക്കിയതിലെ അശാസ്ത്രീയതയാണ് വെല്ലുവിളിയായത്. ഭൂമിയുടെ ഉറപ്പില്ലായ്മ കാരണം തറ ഇടയ്ക്കിടെ താഴുന്നതിനാൽ ലക്ഷങ്ങൾ ചെലവിട്ടിട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ല. ഇത് മനസ്സിലാക്കിയാണ് നിലവിലെ ഭരണസമിതി ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനായി തിരുവനന്തപുരം എൻജിനീയറിങ് കോളേജിനെ സമീപിച്ചത്.
സി ഇ റ്റി തയ്യാറാക്കിയ ആദ്യ നിർദ്ദേശത്തിന് കാലാവസ്ഥാ അനുകൂലമല്ലാത്തതും സാമ്പത്തിക ബാധ്യതയും കാരണം ഉണ്ടായേക്കാവുന്ന കാലതാമസവും ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ അനുമതി നിഷേധിച്ചു. തുടർന്ന് കോളജിലെ ഗതാഗത വിഭാഗത്തിലെ വിദഗ്ധ സംഘം പഠനം നടത്തി. പൊതു ജനങ്ങൾ, വ്യാപാരികൾ, ബസ്സുടമകൾ എന്നിവരുമായി ചർച്ച നടത്തി തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിന് അനുമതി ലഭിക്കുകയായിരുന്നു. നിലവിലെ തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്സ് എന്നിവ നിറച്ച് മുകളിൽ ഇൻ്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് യാർഡ് ഒരുക്കിയത്. വിപുലമായ ഡ്രയിനേജ് സംവിധാനമാണ് യാർഡിൻ്റെ പ്രത്യേകത.
മൂന്ന് കോടി 70 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തിൻ്റെ ചെലവ്. രണ്ടാം ഘട്ടത്തിൽ 30 ശതമാനം പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. നിലവിലെ ബസ് സ്റ്റാൻ്റിൻ്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തുന്നത്. നിരവധി വെല്ലുവിളികൾക്കിടയിലും തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ കാര്യാലയം ശുപാർശ ചെയ്ത ആറ് മാസ കാലവധിക്കകം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനായി. റെക്കോഡ് വേഗത്തിൽ പ്രവൃത്തികൾ പൂർത്തികരിക്കാനായി എന്നത് മാതൃകാപരമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കെ യു ആർ ഡി എഫ് സിയിൽ നിന്നും ബസ്സ്റ്റാൻഡ് നിർമ്മാണത്തിനായി എടുത്ത വായ്പ പൂർണമായി അടച്ചു തീർക്കാനായി എന്നതും ഭരണസമിതിയുടെ ധനകാര്യ മാനേജ്മെന്റിന്റെ നേട്ടമാണ്. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം രണ്ടാംഘട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നടത്താൻ കൗൺസിൽ ആലോചിക്കുന്നതായി നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു.





























