പത്തനംതിട്ട : നഗരസഭാ ആയുർവേദ ആശുപത്രിയെ കിടത്തി ചികിത്സാ സൗകര്യത്തിലേക്ക് ഉയർത്തുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ പറഞ്ഞു. ഇതിനായി നഗരസഭ കൗൺസിൽ ഐകണ്ഠേന പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നത്. വ്യക്തി – സാമൂഹ്യ ശുചിത്വ പ്രവർത്തനങ്ങളും ആയുർവേദ – അലോപ്പതി തുടങ്ങിയ ചികിത്സ മേഖലകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തലും അടക്കം സമഗ്ര ഇടപെടലാണ് ഈ ഭരണസമിതി പൊതുജനാരോഗ്യരംഗത്ത് നടത്തി വരുന്നത്. ചുമതലയേറ്റ കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾ മുതൽ നടത്തുന്ന ഈ നിരന്തര ഇടപെടലുകളുടെ കാര്യക്ഷമത നഗരവാസികൾക്ക് മാത്രമല്ല സമീപ പഞ്ചായത്തിൽ ഉള്ളവർക്കും ജില്ലാ കേന്ദ്രത്തെ ആശ്രയിക്കുന്ന പൊതുജനങ്ങൾക്കും അനുഭവവേദ്യമാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആയുർവേദ ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന രണ്ടാം നിലയുടെ നിർമ്മാണ ഉദ്ഘാടനവും യോഗാ ഹാൾ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
വാർഡ് കൗൺസിലർ റോഷൻ നായർ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, കൗൺസിലർമാരായ അഡ്വ. എ സുരേഷ്കുമാർ, സി കെ അർജുനൻ, സിന്ധു അനിൽ, റോസ്‌ലിൻ സന്തോഷ്, അംബിക വേണു, ആൻസി തോമസ്, സുമേഷ് കുമാർ, ആശുപത്രി മാനേജ്മെൻറ് കമ്മറ്റി അംഗങ്ങളായ ശ്രീകുമാർ കുരണ്ടിക്കര, മഹാദേവൻ പിള്ള, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വഹീദാ റഹ്മാൻ, പൊതുപ്രവർത്തകൻ റമീസ് തുടങ്ങിയവർ പങ്കെടുത്തു.





























