റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടമണ്ണിലെ രണ്ടാം വളവിൽ പിക്കപ്പ് വാനിൽ നിന്നുണ്ടായ ഡീസൽ ചോർച്ചയെ തുടർന്ന് ഇരുചക്ര വാഹനങ്ങള്‍ അപകടത്തിൽ പെട്ടു. സംഭവം അറിഞ്ഞയുടനെ അഗ്നിശമന സേന റാന്നിയുടെ നേതൃത്വത്തില്‍ റോഡിൽ മരപ്പൊടി വിതറി അപകട സാധ്യത പരിഹരിച്ചു. തോട്ടമൺ ക്ഷേത്രത്തിനു സമീപമുള്ള കൊടുംവളവിൻ്റെ അടുത്ത തിരിവിൽ രണ്ടാം വളവിലാണ് ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. മുൻപും ടാങ്ക് നിറച്ച് ഇന്ധനവുമായി വരുന്ന ബസ്സടക്കം വലിയ വാഹനങ്ങളിൽ നിന്നും വീഴുന്ന ഡീസൽ കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി അപകടമുണ്ടാകുന്നത് പതിവാണ്. വലിയ വാഹനങ്ങൾ ടാങ്ക് നിറയെ ഇന്ധനം നിറച്ച് വരുന്ന സമയം വളവ് തിരിഞ്ഞെത്തുമ്പോള്‍ ടാങ്ക് കവിഞ്ഞ് പുറത്തേക്ക് ഇന്ധനം വീഴുന്നതാണ് പ്രശ്നമാകുന്നത്.
തോട്ടമൺ ഒന്നാം വളവിലും ഇവിടെയും ഇത്തരം സംഭവം മുൻപും നിരവധി പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. പലപ്പോഴും വന്‍ അപകടം തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്. ഡീസലില്‍ തെന്നി വാഹനങ്ങള്‍ അപകടത്തില്‍പെടാതിരിക്കാന്‍ റോഡില്‍ കല്ലുകള്‍ നാട്ടുകാര്‍ മുന്‍പ് നിരത്തി പ്രധിരോധിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ സ്ഥലത്തെത്തിയ അഗ്നിശമന സേന കല്ലുകള്‍ മാറ്റി അവിടെ മരപ്പൊടി വിതറുകയായിരുന്നു. മുമ്പ് അഗ്നിശമന സേന വെള്ളം ഉപയോഗിച്ച് റോഡ് കഴുകുകയാണ് ചെയ്തിരുന്നത്. ഇതുമൂലം സമീപത്തെ കിണറിലെ വെള്ളം കുടിക്കാന്‍ പറ്റാതായതായി വീട്ടുകാര്‍ പരാതി പറഞ്ഞതിനെ തുടർന്നാണ് മരപ്പൊടി വിതറുന്നത്. കൂടാതെ വെള്ളം ഉപയോഗിക്കുന്നതിലും ഫലപ്രദം മരപ്പൊടി വിതറുന്നതാണെന്ന് കണ്ടാണ് അഗ്നിശമന സേന ഇത് ഉപയോഗിച്ചത്. റാന്നിയിൽ ഈ സംഭവം പതിവാകുന്നതിനാൽ റാന്നിയിലെ അഗ്നിശമന സേന സ്റ്റേഷനിൽ സ്ഥിരമായി ഇവിടെ മരപ്പൊടിയും കരുതുന്നുണ്ട്. ഇവിടെ അപകട കെണിയായതോടെ ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടങ്കിലും നാളിതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.





























