അമ്പലപ്പുഴ : ശ്വാസകോശത്തിലെ വെള്ളക്കെട്ടും ഹൃദയഭിത്തികളിലെ തടിപ്പും കുടലിലെ തടസ്സവുമാണ് സൈക്കിൾപോളോ താരം നിദാ ഫാത്തിമയുടെ മരണകാരണമെന്നു ഫൊറൻസിക് റിപ്പോർട്ട്. ആശുപത്രിരേഖകളും പോസ്റ്റ്‌മോർട്ടം, പത്തോളജി, രാസപരിശോധനാ റിപ്പോർട്ടുകളും പരിശോധിച്ച് നാഗ്പുർ ഗവ. മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗമാണു റിപ്പോർട്ട് തയ്യാറാക്കിയത്. കേസന്വേഷിക്കുന്ന ധൻടോളി പോലീസിനു റിപ്പോർട്ട് കൈമാറി.
ദേശീയ ജൂനിയർ സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിനു നാഗ്പുരിലെത്തിയ കേരള ടീം അംഗമാണ് അമ്പലപ്പുഴ സ്വദേശിനിയായ നിദാ ഫാത്തിമ (10). ഛർദിയെത്തുടർന്ന് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിദ, 2022 ഡിസംബർ 22-നു രാവിലെയാണു മരിച്ചത്.20-നാണ് നിദയും സംഘവും നാഗ്പുരിലെത്തിയത്. 21-നു രാത്രിയോടെ നിദയ്ക്കു കടുത്ത ഛർദിയുണ്ടായി. 22-നു രാവിലെയും അസ്വസ്ഥത തോന്നിയതിനാൽ മത്സരത്തിനുമുൻപ് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിലെത്തി. ഛർദി നിൽക്കാനായി കുത്തിവെച്ചതിനെത്തുടർന്ന് നിദയുെട നില വഷളായി. ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.





























