തിരുവനന്തപുരം : ദേശീയപാത 66ലെ നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പല പ്രതിസന്ധികളും മറികടന്നാണ് ദേശീയപാത നിർമ്മാണത്തിലേക്ക് സർക്കാർ കടന്നത്. നിർമ്മാണത്തിന്‍റെ പരിപൂർണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണ്. ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നപ്പോൾ ദാ കിട്ടിപ്പോയെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കൾ ചാടിവീഴുകയാണ്.
അവര്‍ റോഡ് തകര്‍ച്ച ആഘോഷമാക്കി മാറ്റുകയാണ്. കോവിഡ് കാലത്തും പ്രതിപക്ഷം ഇതേ നിലപാടായിരുന്നു. ഭരിക്കുമ്പോൾ ദേശീയപാത നിർമ്മാണം നടപ്പാക്കാൻ ത്രാണിയില്ലാത്തവരാണ് ഇപ്പോൾ വിമർശിക്കുന്നത്. തകർന്ന റോഡിലെ ഭൂമി ഏറ്റെടുക്കലിലെ പ്രശ്നമടക്കം ഓരോ ഘട്ടത്തിലും യോഗം ചേർന്ന് ചർച്ച ചെയ്തിട്ടുണ്ട്. പദ്ധതി കൃത്യമായി പൂർത്തിയാക്കണമെന്ന് മാത്രമാണ് സംസ്ഥാനത്തിന്‍റെ താത്പര്യം. എന്തൊക്കെ വീഴ്ചകളുണ്ടോ അതെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.





























