കോട്ടയം : നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പ്പാതയുടെ നിര്‍മാണത്തില്‍ യാതൊരു അധികബാധ്യതയും കേന്ദ്രം വഹിക്കില്ലെന്ന് നീതി ആയോഗ് വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച നീതി ആയോഗ് റെയില്‍ മന്ത്രാലയത്തിന്റെ വിഹിതമായി പറഞ്ഞിട്ടുള്ള 2150 കോടി രൂപയില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും അറിയിച്ചു. അധികപണം കണ്ടെത്തലും കടംവീട്ടലും പൂര്‍ണമായും സംസ്ഥാനത്തിന്റെ ചുമതലയില്‍ ആണെന്നാണ് നീതി ആയോഗ് അറിയിച്ചത്.
രണ്ട് വ്യവസ്ഥകള്‍ നീതി ആയോഗ് മുന്നോട്ട് വെച്ചു. കേന്ദ്ര ബജറ്റ് വിഹിതത്തില്‍ നിന്ന് പിന്നീട് പദ്ധതിക്ക് പണം കിട്ടില്ലെന്നതാണ് ഒന്ന്. അധികച്ചെലവിന് സംസ്ഥാനം കടമെടുത്താല്‍ വരുന്ന പലിശ, മറ്റ് ബാധ്യതകള്‍ എന്നിവ സ്വയം വഹിക്കണമെന്നതാണ് മറ്റൊരു നിലപാട്. ഇതിനും ഭാവിയില്‍ സഹായം ഉണ്ടാവില്ല. റെയില്‍വേയും സംസ്ഥാന സര്‍ക്കാരിന്റെ കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുള്ള പദ്ധതിയില്‍ റെയില്‍വേ ബോര്‍ഡ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ ഉള്ളതില്‍ അധികം സാമ്പത്തിക സഹായം ഉണ്ടാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
529.45 കിലോമീറ്റര്‍ പാതയ്ക്ക് 63,941 കോടിയാണ് കേരളം പ്രതീക്ഷിക്കുന്ന ചെലവ്. പക്ഷേ പദ്ധതിച്ചെലവ് 1.26 ലക്ഷം കോടിയെങ്കിലും വന്നേക്കാമെന്ന് കേന്ദ്ര ധനമന്ത്രാലയം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ആത്മവിശ്വാസത്തിലാണ്. കിലോമീറ്ററിന് 120 കോടി മതിയാകുമെന്ന് അവര്‍ വിലയിരുത്തി. രാജ്യത്തെ മറ്റിടങ്ങളില്‍ കിലോമീറ്ററിന് 80 കോടിവരെ മാത്രമേ വേണ്ടിവന്നുള്ളൂ.
അതേസമയം റെയില്‍ മന്ത്രാലയം ആദ്യം വഹിക്കുമെന്ന് പറഞ്ഞ 7720 കോടിയില്‍ നിന്ന് പിന്നാക്കംപോയി 2150 കോടിയായി വിഹിതം കുറച്ചതിലൂടെ കേരളത്തിന്റെ ബാധ്യത ഏറുകയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ എം.ടി തോമസ് പറഞ്ഞു. നീതി ആയോഗിന്റെ മറുപടിയില്‍നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്.
ഈ വലിയ കടം ഏറ്റെടുക്കുന്നതിന് തുല്യമായ നേട്ടമുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരം – കാസര്‍കോട് യാത്ര കേരളത്തിന്റെ വികസനചരിത്രത്തില്‍ നേട്ടമാകുമെന്നാണ് സംസ്ഥാനം വിലയിരുത്തുന്നത്. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച പദ്ധതികളില്‍ സില്‍വര്‍ ലൈനും ഉണ്ടായിരുന്നു.