കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ തെഹട്ട നിഷിന്താപൂരിൽ മൂന്നാംക്ലാസുകാരന്‍റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അയൽവാസികളായ ദമ്പതികളെ നാട്ടുകാർ അടിച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കളിക്കാൻ പോയ കുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാവിലെയോടെ ദമ്പതികളായ ഉത്തം മൊണ്ടോൾ, ഭാര്യ സോമ എന്നിവരുടെ വീടിനടുത്തുള്ള കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാർപോളിൻ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദമ്പതികളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാരോപിച്ചാണ് ഗ്രാമവാസികൾ ഇരുവരെയും അടിച്ചുകൊന്നതെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ ഉത്തം മൊണ്ടോളിൻെറ വീട് ആക്രമിക്കുകയും വീട്ടിൽ നിന്ന് വലിച്ചിറക്കി കൊല്ലുകയുമായിരുന്നു.
കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു ശേഷം ചില ഗ്രാമവാസികൾ ഉത്തമിന്റെ വീട് ഉപരോധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഉത്തം സമ്മതിച്ചെന്ന് ഗ്രാമവാസികൾ അവകാശപ്പെട്ടെന്നും പോലീസ് പറയന്നു. പിന്നാലെ ഗ്രാമവാസികളിൽ ഒരു വിഭാഗം ഉത്തമിനെയും ഭാര്യയെയും വീടിന് മുന്നിൽ വലിച്ചിഴച്ചു കൊണ്ടുപോയി. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഗ്രാമവാസികൾ ദമ്പതികളെ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ദമ്പതികളുടെ വീടിന്റെ ഒരു ഭാഗവും ജനക്കൂട്ടം കത്തിച്ചെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ മരണത്തിൽ ഉത്തമിനും കുടുംബത്തിനും അല്ലെങ്കിൽ മറ്റാരെങ്കിലുമോ പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പോലീസ് പറഞ്ഞു.






























