രാജതലബ് : വിവാഹം കഴിഞ്ഞ് രണ്ടാം ദിനം വധൂവരന്മാരെ മരിച്ചനിലയില്‍ കണ്ടെത്തി. റിസപ്ഷന് ഒരുങ്ങാന്‍ മുറിയിലേക്ക് പോയ ഇരുവരും തിരികെ വരാന്‍ വൈകിയതോടെയാണ് കുടുംബം അന്വേഷിച്ചെത്തിയത്. ഭാര്യ ബീഗം കഹ്കാഷ ബാനോയെ കുത്തി കൊലപ്പെടുത്തിയ ശേഷം വരന്‍ അസ്ലം ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ തിക്രപാരയില്‍ ചൊവ്വാഴ്ചയാണ് സംഭവം.
വിവാഹം 19ന്
ഫെബ്രുവരി 19 ന് ആയിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരി 21 ന് റിസപ്ഷന്‍ പാര്‍ട്ടിക്ക് തയ്യാറെടുക്കാന്‍ ഇരുവരും മുറിയിലേക്ക് പോയി. ഇതിനിടെ ഇരുവരും തമ്മില്‍ എന്തോ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വരന്‍ വധുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. വധുവിന് ഗുരുതരമായി പരിക്കേറ്റതോടെ അസ്ലം സ്വയം കുത്തുകയായിരുന്നു. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
സന്തോഷി നഗര്‍ നായ് ബസ്തിയിലെ താമസക്കാരനായ അസ്ലമും രാജതലബ് സ്വദേശിനിയായ കഹ്കാഷ ബാനോയും ഫെബ്രുവരി 19 ന് ആണ് വിവാഹിതരായത്. 21 ന് ഇരുവരുടെയും വിവാഹ സല്‍ക്കാരം ഉണ്ടായിരുന്നു. അതിന്റെ തയ്യാറെടുപ്പിലായിരുന്നു രണ്ടുപേരുടെയും കുടുംബം. ഇതിനിടയില്‍ മുറിയിലേക്ക് ഒരുങ്ങാന്‍ പോയപ്പോള്‍ എന്തോ കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ വരന്‍ വധുവിനെ കുത്തുകയും തുടര്‍ന്ന് സ്വയം കുത്തി പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരെയും ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.





























